അനുഷ്‌ക ശര്‍മ്മയും നിത അംബാനിയും സ്വീകരിച്ച വോഗ് പുരസ്‌കാരം കമ്യൂണിസ്റ്റ് മന്ത്രിയായ ശൈലജ ടീച്ചര്‍ സ്വീകരിക്കാന്‍ പാടില്ലെന്ന പരിഹാസവുമായി എത്തുന്ന സ്ത്രീകള്‍ എന്ത് രാഷ്ട്രീയമാണ് സംസാരിക്കുന്നത്?; വിമര്‍ശിച്ചവര്‍ക്കെതിരെ തുറന്നടിച്ച് ദീപ നിശാന്ത്

തൃശ്ശൂര്‍: വോഗ് മാഗസിന്റെ കവര്‍ ചിത്രത്തില്‍ കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ ഇടംപിടിച്ചിരുന്നു. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന അടിക്കുറിപ്പോടെയാണ് മാഗസിന്‍ കവര്‍ ചിത്രം നല്‍കിയിരിക്കുന്നത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

അതിനിടെ വിമര്‍ശിച്ചെത്തിയവരുമുണ്ട്. അനുഷ്‌ക ശര്‍മയും നിത അംബാനിയും കരീന കപൂറുമൊക്കെ സ്വീകരിച്ച വോഗ് പുരസ്‌കാരം കമ്യൂണിസ്റ്റ് മന്ത്രിയായ ശൈലജ ടീച്ചര്‍ സ്വീകരിക്കാന്‍ പാടില്ലെന്ന പരിഹാസവുമായി എത്തിയ അഡ്വക്കേറ്റ് വീണ എസ് നായര്‍ക്ക് കണക്കിന് മറുപടി നല്‍കിയിരിക്കുകയാണ് അധ്യാപികയും എഴുത്തുകാരിയുമായി ദീപ നിശാന്ത്.

വ്യത്യസ്ത തൊഴില്‍മേഖലകളില്‍ വിജയം കൈവരിച്ച സ്ത്രീകളാണ് വോഗ് വുമണ്‍ ഓഫ് ദി സീരീസില്‍ നേരത്തെയും ഇടം പിടിച്ചിട്ടുള്ളത്. ഈ വര്‍ഷത്തെ പട്ടികയില്‍ ശൈലജ ടീച്ചറെ കണ്ടപ്പോഴേക്കും, അനുഷ്‌ക ശര്‍മ്മയും നിത അംബാനിയും കരീന കപൂറും സ്വീകരിച്ച വോഗ് പുരസ്‌കാരം കമ്യൂണിസ്റ്റ് മന്ത്രിയായ ശൈലജ ടീച്ചര്‍ സ്വീകരിക്കാന്‍ പാടില്ലെന്ന പരിഹാസവുമായി എത്തുന്ന സ്ത്രീകള്‍ എന്ത് രാഷ്ട്രീയമാണ് സംസാരിക്കുന്നത്? എന്ന് ദീപ നിശാന്ത് ചോദിക്കുന്നു.

മേല്‍പ്പറഞ്ഞ മൂന്ന് സ്ത്രീകള്‍ അവരവരുടെ തൊഴില്‍ മേഖലകളില്‍ ശ്രദ്ധേയരായ, വിജയം കൈവരിച്ച, വ്യക്തികളാണ് എന്നിരിക്കേ ഇത്തരമൊരു നിന്ദയുടെ ആവശ്യമെന്താണ്? അതില്‍ നിത അംബാനി വ്യവസായ സംരംഭകയും മറ്റ് രണ്ടു പേര്‍ അഭിനേതാക്കളുമാണ്.

പരിഹസിച്ച വ്യക്തി സിനിമകളിലഭിനയിക്കുന്ന ചാനലില്‍ അവതാരകയായ വ്യക്തി കൂടിയാണ് എന്നിരിക്കെ സ്വന്തം തൊഴില്‍മണ്ഡലത്തെക്കുറിച്ചു കൂടിയാണ് അവര്‍ അപമാനിക്കുന്നത്. നിങ്ങള്‍ രാഷ്ട്രീയം പറഞ്ഞ് അവരെ നേരിടൂ. സ്ത്രീവിരുദ്ധത പറഞ്ഞല്ല നിങ്ങള്‍ രാഷ്ട്രീയ എതിരാളികളെ നേരിടേണ്ടത് എന്ന് ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

വോഗ് മാഗസിന്റെ വുമണ്‍ ഓഫ് ദി ഇയറായി ശൈലജ ടീച്ചറെ തെരഞ്ഞെടുത്താലും ഇല്ലെങ്കിലും അവരുടെ പ്രവര്‍ത്തനമണ്ഡലത്തെ അത് കാര്യമായി ബാധിക്കാനിടയില്ല. അവരും അതിനു കാത്തിരിക്കുന്ന ഒരു സ്ത്രീയല്ലെന്നാണ് വ്യക്തിപരമായ ബോധ്യം.രാഷ്ട്രീയവിയോജിപ്പുകള്‍ ഇത്ര മര്യാദയോടെ / മൂര്‍ച്ചയോടെ / അന്തസ്സോടെ പ്രകടിപ്പിക്കുന്ന സ്ത്രീ എന്ന നിലയില്‍ എനിക്കവരോട് ആദരവുണ്ട്. അവരുടെ കഴിവില്‍ വിശ്വാസവുമുണ്ട്. അവര്‍ക്ക് അവരുടെ കഴിവിനുള്ള ഏത് അംഗീകാരം ലഭിച്ചാലും സന്തോഷം..

‘അസാധാരണവര്‍ഷം’ എന്നാണ് ഈ വര്‍ഷത്തെ വോഗ് മാഗസിന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.കോവിഡ് പോരാട്ടത്തിന് അകത്തും പുറത്തും നേതൃത്വം നല്‍കിയ വ്യക്തികളെ ഈ വര്‍ഷം ആദരിക്കുന്നതായും പറയുന്നു.

വ്യത്യസ്ത തൊഴില്‍മേഖലകളില്‍ വിജയം കൈവരിച്ച സ്ത്രീകളാണ് വോഗ് വുമണ്‍ ഓഫ് ദി സീരീസില്‍ നേരത്തെയും ഇടം പിടിച്ചിട്ടുള്ളത്. ഈ വര്‍ഷത്തെ പട്ടികയില്‍ ശൈലജ ടീച്ചറെ കണ്ടപ്പോഴേക്കും, അനുഷ്‌ക ശര്‍മ്മയും നിത അംബാനിയും കരീന കപൂറും സ്വീകരിച്ച വോഗ് പുരസ്‌കാരം കമ്യൂണിസ്റ്റ് മന്ത്രിയായ ശൈലജ ടീച്ചര്‍ സ്വീകരിക്കാന്‍ പാടില്ലെന്ന പരിഹാസവുമായി എത്തുന്ന സ്ത്രീകള്‍ എന്ത് രാഷ്ട്രീയമാണ് സംസാരിക്കുന്നത്? മേല്‍പ്പറഞ്ഞ മൂന്ന് സ്ത്രീകള്‍ അവരവരുടെ തൊഴില്‍ മേഖലകളില്‍ ശ്രദ്ധേയരായ / വിജയം കൈവരിച്ച / വ്യക്തികളാണ് എന്നിരിക്കേ ഇത്തരമൊരു നിന്ദയുടെ ആവശ്യമെന്താണ്? അതില്‍ നിത അംബാനി വ്യവസായ സംരംഭകയും മറ്റ് രണ്ടു പേര്‍ അഭിനേതാക്കളുമാണ്. പരിഹസിച്ച വ്യക്തി സിനിമകളിലഭിനയിക്കുന്ന ചാനലില്‍ അവതാരകയായ വ്യക്തി കൂടിയാണ് എന്നിരിക്കെ സ്വന്തം തൊഴില്‍മണ്ഡലത്തെക്കുറിച്ചു കൂടിയാണ് അവര്‍ അപമാനിക്കുന്നത്.

നിങ്ങള്‍ രാഷ്ട്രീയം പറഞ്ഞ് അവരെ നേരിടൂ. സ്ത്രീവിരുദ്ധത പറഞ്ഞല്ല നിങ്ങള്‍ രാഷ്ട്രീയ എതിരാളികളെ നേരിടേണ്ടത്.

Exit mobile version