മൂന്ന് പതിറ്റാണ്ട് കാലത്തെ വേട്ടയാടൽ അവസാനിച്ചു; ബിജെപിയെ കോടതി അംഗീകരിച്ചു; കോൺഗ്രസ് മാപ്പ് പറയണം: കെ സുരേന്ദ്രൻ

K Surendran | Kerala Nes

തിരുവനന്തപുരം: ബാബറി മസ്ജിദ് കേസ് വിധിയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാനധ്യക്ഷൻകെ സുരേന്ദ്രൻ. ബാബ്‌റി മസ്ജിദ് തകർത്ത കേസിൽ മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടൽ ലഖ്‌നൗ സിബിഐ കോടതി വിധിയോടെ അവസാനിച്ചെന്ന് സുരേന്ദ്രൻ പറഞ്ഞു.

കോൺഗ്രസും കപട മതേതര രാഷ്ട്രീയക്കാരും ബിജെപിക്കെതിരേ നടത്തിയ നുണപ്രചരണങ്ങളെല്ലാം പൊളിഞ്ഞെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഇതിന്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചതിന് കോൺഗ്രസ് മാപ്പ് പറയണം. എൽകെ അദ്വാനി ഉൾപ്പെടെയുള്ള സമുന്നതരായ നേതാക്കളെ കരിവാരിത്തേച്ചവരുടെ മുഖത്തേറ്റ പ്രഹരമാണ് ഈ വിധി. വിദ്വേഷ പ്രചരണം നടത്തിയ മതേതര രാഷ്ട്രീയപാർട്ടികളുടെ മുഖംമൂടി അഴിഞ്ഞു വീണു കഴിഞ്ഞു. പള്ളി തകർത്ത സംഭവം ആസൂത്രിതമല്ലെന്ന ബിജെപിയുടെ നിലപാട് കോടതി അംഗീകരിച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു.

ഇന്ന് പതിനൊന്ന് മണിയോടെയാണ് ബാബ്‌റി മസ്ജിദ് തകർത്ത കേസിൽ സിബിഐ പ്രത്യേക കോടതി വിധി പറയാൻ ആരംഭിച്ചത്. കനത്ത സുരക്ഷാവലയത്തിലായിരുന്നു കോടതി പരിസരവും മസ്ജിദും പ്രദേശവും. കൊവിഡിന്റെ പശ്ചാത്തലത്തിൽ കേസിലെ കക്ഷികളെയും അവരുടെ അഭിഭാഷകരെയും ഒഴികെ മറ്റാരെയും കോടതിയിൽ പ്രവേശിപ്പിച്ചിരുന്നില്ല.

പള്ളി തകർത്ത സംഭവത്തിൽ പ്രോസിക്യൂഷന് ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് പ്രസ്താവിച്ച കോടതി ജീവിച്ചിരിക്കുന്ന പ്രതികളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി ഉൾപ്പെടെ 32 പ്രതികളെയും വെറുതെവിട്ടു. മസ്ജിദ് തകർത്തത് മുൻകൂട്ടി ആസൂത്രണം ചെയ്തിട്ടല്ലെന്നും ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും സിബിഐ പ്രത്യേക കോടതി ജഡ്ജി എസ്‌കെ യാദവ് വിധിച്ചു. കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.

മസ്ജിദ് തകർത്തത് സമൂഹ വിരുദ്ധരാണ്. ഇവരെ തടയാനാണ് ബിജെപി നേതാക്കൾ ശ്രമിച്ചതെന്നും കോടതി പറഞ്ഞു. പള്ളി തകർത്തത് പെട്ടെന്നുണ്ടായ വികാരത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ ആസൂത്രിതമല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. പള്ളി തകർത്തതിന്റെ ദൃശ്യങ്ങളുടെ ആധികാരികത തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു.

എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ് തുടങ്ങിയ ബിജെപി നേതാക്കളായിരുന്നു പ്രതികൾ. 32ൽ 26 പേരും കോടതിയിൽ ഹാജരായിരുന്നു. മുരളി മനോഹർ ജോഷി, എൽ കെ അദ്വാനി, ഉമാഭാരതി, കല്യാൺസിങ്, മഹന്ത് നിത് ഗോപാൽ ദാസ് തുടങ്ങി അഞ്ച് പേർ അനാരോഗ്യം മൂലം എത്താൻ കഴിയില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. മൊത്തം 48 പ്രതികളിൽ 16 പേർ വിചാരണക്കാലയളവിൽ മരിച്ചു.

Exit mobile version