ഉറച്ച നിലപാടുകളുടെ ഉടമ; ഭാഗ്യലക്ഷ്മിക്ക് പൂര്‍ണപിന്തുണയുമായി ഫെഫ്ക

കൊച്ചി: സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ ഭാഗ്യലക്ഷ്മിയുള്‍പ്പെടെയുള്ള മൂവര്‍ സംഘം പ്രതികരിച്ച സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഭാഗ്യലക്ഷ്മിയ്ക്കും, ദിയ സനയ്ക്കും, ശ്രീലക്ഷ്മി അറയ്ക്കലിനും പിന്തുണയുമായി എത്തിയത്.

സംഭവത്തില്‍ ഭാഗ്യലക്ഷ്മിക്ക് പൂര്‍ണപിന്തുണ അറിയിച്ചിരിക്കുകയാണ് ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായി ഫെഫ്ക. സൈബര്‍ ലോകത്ത് നിരന്തരം ഇരയാക്കപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും സ്ത്രീകളാണ്. അതില്‍ ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, ആണധികാരത്തിന്റേയും കപടസദാചാരവാദികളുടേയും സ്ഥിരം ഇരകളാണെന്നും ഭാഗ്യലക്ഷ്മി ഇങ്ങനെ നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും, പ്രതിരൂപവുമാണെന്നും ഫെഫ്ക ഫേസ്ബുക്കിലൂടെ അറിയിച്ചു.

അങ്ങേയറ്റം സുതാര്യമായ ചലച്ചിത്ര ജീവിതത്തിന്റേയും, ഉറച്ച നിലപാടുകളുടേയും ഉടമയാണ് ഭാഗ്യലക്ഷ്മി. ഇന്നലെ അവര്‍ നടത്തിയ പ്രതികരണം നിഷ്‌ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടിയാണ്. ഭാഗ്യലക്ഷ്മിയോട് ഐക്യദാര്‍ഢ്യം. അവരെ അപമാനപ്പെടുത്തിയ ആള്‍ക്കും അവര്‍ക്കും എതിരെ ഒരുപോലെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിക്കൊണ്ട്, അയാളുടേയും അവരുടേയും പ്രവര്‍ത്തികള്‍ ഒരേതട്ടിലാണെന്ന പോലിസിന്റെ സമീപനത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ഫെഫ്ക വ്യക്തമാക്കി.

കുറിപ്പിന്റെ പൂര്‍ണരൂപം

സൈബര്‍ ലോകത്ത് നിരന്തരം ഇരയാക്കപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും സ്ത്രീകളാണ്. അതില്‍ ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, ആണധികാരത്തിന്റേയും കപടസദാചാരവാദികളുടേയും സ്ഥിരം ഇരകളാണ്. ഭാഗ്യലക്ഷ്മി ഇങ്ങനെ നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും, പ്രതിരൂപവുമാണ്. അങ്ങേയറ്റം സുതാര്യമായ ചലച്ചിത്ര ജീവിതത്തിന്റേയും, ഉറച്ച നിലപാടുകളുടേയും ഉടമ. ഇന്നലെ അവര്‍ നടത്തിയ പ്രതികരണം നിഷ്‌ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടിയാണ്. തീര്‍ച്ഛയായും നിയമം കൈലെടുക്കുന്ന vandalism എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍, സൈബര്‍ സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളില്‍, നിരന്തരം വാക്കുകളാലും, നോട്ടങ്ങളാലും ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ പുകഞ്ഞു പൊട്ടലായി മാത്രമെ നമുക്ക് ഇതിനെ കാണാന്‍ കഴിയൂ. ഭാഗ്യലക്ഷ്മിയോട് ഐക്യദാര്‍ഢ്യം. അവരെ അപമാനപ്പെടുത്തിയ ആള്‍ക്കും അവര്‍ക്കും എതിരെ ഒരുപോലെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിക്കൊണ്ട്, അയാളുടേയും അവരുടേയും പ്രവര്‍ത്തികള്‍ ഒരേതട്ടിലാണെന്ന പോലിസിന്റെ സമീപനത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഈ വിഷയം ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരും.

Exit mobile version