പെട്ടിമുടി ദുരന്തം; രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഹെലികോപ്റ്റര്‍ നിയോഗിച്ചു; ആഭ്യന്തര പ്രതിരോധ വകുപ്പുകളുടെ സഹായം തേടിയിട്ടുണ്ടെന്നും വി മുരളീധരന്‍

ന്യൂഡല്‍ഹി: രാജമലയിലെ രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഹെലികോപ്റ്റര്‍ നിയോഗിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മരളീധരന്‍. ഇതിനു പുറമെ, ആഭ്യന്തര പ്രതിരോധ വകുപ്പുകളുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ സഹായധനം നല്‍കും എന്നും മുഖ്യമന്ത്രി പറഞ്ഞു. ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍, ഹെലികോപ്റ്ററിന് പറക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നെന്നും അടിയന്തര സഹായങ്ങള്‍ സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഹെലികോപ്റ്റര്‍ നിയോഗിച്ചതായി വി മുരളീധരന്‍ വ്യക്തമാക്കി രംഗത്തെത്തിയത്.

ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്മായും പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്കുമായും കേരളത്തിലെ സാഹചര്യം ചര്‍ച്ച ചെയ്യുകയുണ്ടായി. രക്ഷാപ്രവര്‍ത്തനത്തിന് ദുരന്തനിവാരണ സേനയുടെയും വ്യോമസേനയുടെയും സഹായം ലഭ്യമാക്കണമെന്ന് ഇരുവരോടും അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തിന് എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രിമാര്‍ ഉറപ്പ് നല്‍കിയതായും വി മരളീധരന്‍ അറിയിച്ചു. കേരള ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്തയോടും ടെലഫോണില്‍ സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാവുമെന്ന് അദ്ദേഹത്തെ അറിയിച്ചതായും മന്ത്രി പറയുന്നു.

Exit mobile version