യുഎഇ അറ്റാഷെ തിരിച്ചു പോയി; ദുബായിയിലേക്ക് പോയത് മൂന്നു ദിവസം മുമ്പ് ഡൽഹി വഴി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം മുറുകുന്നതിനിടെ യുഎഇ കോൺസുലേറ്റ് അറ്റാഷെ റാഷിദ് സൽ സലാമി ഇന്ത്യയിൽനിന്ന് തിരിച്ച് ദുബായിയിലേക്ക് പോയി.

ഞായറാഴ്ച തിരുവനന്തപുരത്തുനിന്നും ഡൽഹിയിലേക്ക് പോയ അറ്റാഷെ അവിടെനിന്നും ദുബായിയിലേക്ക് പോകുകയായിരുന്നു എന്നാണ് വിവരം. യുഎഇ കോൺസുലേറ്റ് ജനറലിന്റെ ചുമതല അറ്റാഷെക്കായിരുന്നു.

അറ്റാഷെയുടെ പേരിൽ വന്ന നയതന്ത്ര ബാഗേജിൽ നിന്നാണ് 30 കിലോ സ്വർണ്ണം പിടിച്ചെടുത്തത്. കേസിൽ എൻഐഎ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അറ്റാഷെ ഇന്ത്യ വിട്ടത്. സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ പ്രതികൾ സരിതും സ്വപ്‌ന സുരേഷുമായും അറ്റാഷെ നിരന്തരം ബന്ധപ്പെട്ടിരുന്നു. കസ്റ്റംസ് പിടിച്ചുവെച്ച ബാഗേജ് വിട്ടുകിട്ടുന്നതിനായി സ്വപ്‌ന സുരേഷിനെ പല തവണ വിളിച്ചിട്ടുമുണ്ട്.

അതേസമയം, തനിക്കുള്ള ബാഗജേിൽ സ്വർണ്ണം കടത്തിയതിനെ കുറിച്ച് അറിയില്ലെന്നും ഈത്തപ്പഴം, പാൽപ്പൊടി തുടങ്ങിയ സാധനങ്ങളാണ് അയക്കുവാൻ ആവശ്യപ്പെട്ടിരുന്നതെന്നും അറ്റാഷെ പറയുന്നു.

സ്വർണ്ണക്കടത്തിൽ അറ്റാഷെയുടെ പങ്കും അന്വേഷിക്കണമെന്ന് പിടിയിലായ പ്രതി സന്ദീപ് നായർ ആവശ്യപ്പെട്ടിരുന്നു.

Exit mobile version