സ്വര്‍ണ്ണക്കടത്ത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നത്; എല്ലാ കേന്ദ്ര ഏജന്‍സികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണം വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടിച്ച കേസില്‍ ഫലപ്രദമായ അന്വേഷണം നടത്താന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്ത് അയച്ചു.

നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച് വലിയ അളവില്‍ സ്വര്‍ണം കള്ളക്കടത്ത് നടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളതാണ്. കുറ്റകൃത്യം കസ്റ്റംസ് അന്വേഷിക്കുന്നതായാണ് മനസ്സിലാക്കുന്നത്.ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ ബാധിക്കുന്നതുമാണ് ഈ സംഭവം. വിവിധ മാനങ്ങളിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതാണ് ഈ കേസ്.

ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജന്‍സികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണമാണ് നടക്കേണ്ടത്. കള്ളക്കടത്തിന്റെ ഉറവിടം മുതല്‍ എത്തിച്ചേരുന്നിടം വരെ ഏതെന്ന് വെളിപ്പെടുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം. ഇത്തരമൊന്ന് ആവര്‍ത്തിക്കാത്ത വിധം ഈ കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

അന്വേഷണ ഏജന്‍സികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും കത്തില്‍ വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അയച്ച കത്തിലും ഇതേ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.

Exit mobile version