കാണാതായ ശേഷം വീട്ടില്‍ തിരിച്ചെത്തിയ ആദിവാസി പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍, ആത്മഹത്യ ശ്രമത്തിനിടെ കയര്‍പൊട്ടി നിലത്ത് വീണ് അയല്‍വാസിയായ 21കാരി ആശുപത്രിയില്‍

അടിമാലി: അടിമാലിയില്‍ കാണാതായ ശേഷം വീട്ടില്‍ തിരിച്ചെത്തിയ ആദിവാസി പെണ്‍കുട്ടികളില്‍ ഒരാളെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ ആത്മഹത്യ ശ്രമത്തിനിടെ കയര്‍പൊട്ടി നിലത്തുവീണ് അവശനിലയിലും കണ്ടെത്തി.

അടിമാലി പഞ്ചായത്തിലെ വാളറ കുളമാംകുഴി ആദിവാസിക്കോളനിയിലെ 17 വയസ്സുകാരിയാണ് ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് വീടിനുസമീപത്തെ മരത്തില്‍ 17 വയസ്സുകാരിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.

സമീപവാസിയായ 21-കാരിയെ വീടിനുള്ളില്‍ അവശനിലയിലും കണ്ടെത്തി. ഇരുവരും ബന്ധുക്കളും അയല്‍വാസികളും ബാല്യകാലസുഹൃത്തുക്കളുമാണ്. ജൂണ്‍ 11-ന് രാവിലെമുതലാണ് ഇരുവരെയും കാണാതായത്. തുടര്‍ന്ന് അടുത്തദിവസം ഇരുവരും വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു.

സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ;

പെണ്‍കുട്ടികള്‍ രണ്ടുപേരും നിരന്തരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു. ഇതേച്ചൊല്ലി ഇവരെ വീട്ടുകാര്‍ പലപ്പോഴും ശകാരിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച 17 കാരിയെ വീട്ടുകാര്‍ വഴക്കുപറഞ്ഞു. ഇതോടെ സമീപവാസിയായ പെണ്കുട്ടിയെയുംകൂട്ടി 17 കാരി വീടുവിട്ടിറങ്ങി.

ബന്ധുക്കള്‍ പെണ്‍കുട്ടികളുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചെങ്കിലും, എവിടെയാണെന്ന വിവരം പറഞ്ഞില്ല. വ്യാഴാഴ്ച സമീപത്തെ വനമേഖലയും പുഴയോരവും ബന്ധുക്കള്‍ പരിശോധിച്ചിരുന്നു. തുടര്‍ന്ന്, വെള്ളിയാഴ്ച രാവിലെയാണ് ബന്ധുക്കള്‍ അടിമാലി പോലീസില്‍ പരാതി നല്‍കിയത്.

ഇതിനിടെ, വെള്ളിയാഴ്ച വൈകീട്ട് പെണ്‍കുട്ടികള്‍ ബന്ധുവും അടിമാലി പഞ്ചായത്ത് പ്രസിഡന്റുമായ ദീപാ രാജീവിന്റെ വീട്ടിലെത്തി. പെണ്‍കുട്ടികളെ ശനിയാഴ്ച രാവിലെ സ്റ്റേഷനിലെത്തിക്കാമെന്നും പറഞ്ഞു. ശനിയാഴ്ച രാവിലെ സ്റ്റേഷനില്‍ പോകാനായി വസ്ത്രം മാറാന്‍ ഇരുവരും വീടുകളിലേക്ക് പോയി.

എന്നാല്‍, ഇവിടെനിന്ന് പോയ 17 കാരി വീടിനുസമീപത്തെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. സമീപവാസിയായ പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും കയര്‍പൊട്ടി നിലത്തുവീണു. പെണ്‍കുട്ടികളുടെ ഫോണ്‍ കണ്ടെത്തി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അടിമാലി സി.ഐ. പറഞ്ഞു.

Exit mobile version