സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് കുറച്ചത് റദ്ദാക്കി ഹൈക്കോടതി; അധിക നിരക്ക് ഈടാക്കാൻ അനുവാദം

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി. കൂട്ടിയ ബസ് ചാർജ് കുറച്ച സർക്കാർ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു. സ്വകാര്യ ബസ് ഉടമകളുടെ ഹർജിയിലാണ് നടപടി.

സ്വകാര്യ ബസുകൾക്കു മാത്രമല്ല, കെഎസ്ആർടിസിക്കും അധിക നിരക്ക് ഈടാക്കാം. ലോക്ക്ഡൗൺ കാലാവധി അവസാനിക്കുന്നതുവരെ ഉയർന്ന നിരക്ക് തുടരാമെന്നും കോടതി നിർദേശിച്ചു. സാമൂഹിക അകലം പാലിച്ചുകൊണ്ട് ബസിൽ യാത്രക്കാരെ കൊണ്ടുപോവണമെന്നും കോടതി നിർദേശിച്ചു.

നിരക്ക് വർധന സംബന്ധിച്ച് പുതിയ റിപ്പോർട്ട് നാലാഴ്ചയ്ക്കകം ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നിലവിലെ സ്ഥിതിയിൽ വലിയ സാമ്പത്തിക നഷ്ടം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ഹൈക്കോടതിയെ സമീപിച്ചത്.

Exit mobile version