സമരനാടകം: പങ്കെടുത്തയാൾക്ക് കൊവിഡ്; രമ്യ ഹരിദാസും ഷാഫി പറമ്പിലും ഉൾപ്പടെയുള്ളവർ വെട്ടിൽ; മാധ്യമപ്രവർത്തകരും ക്വാറന്റൈനിൽ കഴിയേണ്ടി വരും

പാസില്ലാത്തവരെ കടത്തിവിടാൻ വാളയാറിലെ കോൺഗ്രസ് സമരനാടകം; പങ്കെടുത്തയാൾക്ക് കൊവിഡ്; രമ്യ ഹരിദാസും ഷാഫി പറമ്പിലും ഉൾപ്പടെയുള്ളവർ വെട്ടിൽ; മാധ്യമപ്രവർത്തകരും ക്വാറന്റൈനിൽ കഴിയേണ്ടി വരും

പാലക്കാട്: വാളയാർ അതിർത്തിയിലൂടെ പാസില്ലാതെ എത്തിയവരേയും കടത്തിവിടാനായി സമരം ചെയ്ത് വെട്ടിലായി കോൺഗ്രസ് ജനപ്രതിനിധികൾ. ഇവരുടെ സമരത്തിൽ പങ്കുചേർന്ന മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് അനാവശ്യമായി സമരം ചെയ്ത് കോൺഗ്രസ് ജനപ്രതിനിധികളായ ഷാഫി പറമ്പിൽ, രമ്യ ഹരിദാസ്, വികെ ശ്രീകണ്ഠൻ, ടിഎൻ പ്രതാപൻ, അനിൽ അക്കരെ എന്നിവർ പ്രതിസന്ധിയിലായിരിക്കുന്നത്.

രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയും പത്തംഗസംഘം കേരള പാസില്ലാതെയാണ് വാഹനത്തിൽ അതിർത്തിയിൽ എത്തിയത്.മെയ് 8 ന് രാത്രി ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് 9 ന് രാവിലെ 10 മണിക്കാണ് വാളയാറിലെത്തിയത്. ചെന്നൈയില്‍ ജ്യൂസ് കടയില്‍ ജോലി ചെയ്തിരുന്ന പള്ളിക്കല്‍ ബസാര്‍ സ്വദേശി 9 പേര്‍ക്കൊപ്പമാണ് അതിര്‍ത്തിയിലെത്തിയത്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഗ്രൂപ്പ് പാസ് മാത്രമാണ് ഇവര്‍ക്കുണ്ടായിരുന്നത്. ഇവരെ പോലെ യാത്രാനുമതിയില്ലാതെ നൂറുകണക്കിന് പേര്‍ വാളയാറിലെത്തിയിരുന്നു. ഇവരെ ഉൾപ്പെടെ അതിർത്തിയിൽ നിന്നും കടത്തിവിടണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാക്കൾ ശനിയാഴ്ച വാളയാറിൽ വലിയ ബഹളമുണ്ടാക്കിയത്.

ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകർ, പോലീസ്, മറ്റ് സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെല്ലാം ആശങ്കയിലാണ്. വാളയാറിൽ ആ സമയത്ത് ഉണ്ടായിരുന്ന എല്ലാവരോടും ക്വാറന്റൈനിൽ പോകാൻ ആരോഗ്യമന്ത്രി കെകെ ശൈലജ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ കോൺഗ്രസ് നേതാക്കളും നിരീക്ഷണത്തിൽ പോകേണ്ടി വരും.

ഇതിനിടെ നിയമലംഘനം നടത്തിയത് ക്രെഡിറ്റായി വിളിച്ചുപറഞ്ഞ് വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരയും വിവാദത്തിലായിട്ടുണ്ട്. പാസില്ലാതെ എത്തിയ ഒരാളെ താൻ വാളയാർ അതിർത്തി കടത്തിവിട്ടെന്നാണ് എംഎൽഎയുടെ അവകാശവാദം.

Exit mobile version