എല്ലാ സ്വത്വങ്ങളെയും ഉള്‍ക്കൊള്ളാനാവുന്നവര്‍ക്കെ ഫാസിസത്തിനെതിരെ പോരാടാന്‍ സാധിക്കൂ; പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും പാര്‍വതി തിരുവോത്ത്

പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും നടപ്പിലാക്കുന്നതില്‍ വീണ്ടും പ്രതിഷേധമറിയിച്ച് സിനിമാ താരം പാര്‍വതി തിരുവോത്ത്. എല്ലാ സ്വത്വങ്ങളെയും ഉള്‍ക്കൊള്ളാനാവുന്നവര്‍ക്കെ ഫാസിസത്തിനെതിരെ പോരാടാനാകൂവെന്നും തുറന്ന മനസോടെയും ഉത്തരവാദിത്ത ബോധത്തോടെയും മാത്രമേ താന്‍ സിനിമയെ സമീപിക്കു എന്നും താരം പറഞ്ഞു.

ആനക്കുളം സാംസ്‌കാരിക കേന്ദ്രത്തില്‍ വംശഹത്യ പ്രമേയമാക്കിയുള്ള സിനിമകള്‍ ഉള്‍കൊള്ളിച്ച് സംഘടിപ്പിച്ച ‘വാച്ച് ഔട്ട് അഖില ഭാരതീയ ആന്റിനാസി’ ചലച്ചിത്രമേളയില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി. എല്ലാതരം സ്വത്വങ്ങളെയും കേള്‍ക്കാനും താദാത്മ്യപ്പെടാനും സാധിക്കണമെന്ന് പാര്‍വതി പറഞ്ഞു.

അവര്‍ക്ക് മാത്രമേ ഫാഷിസത്തിനും വംശഹത്യക്കുമെതിരായ സമരങ്ങളെ വികസിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. താന്‍ അഭിനയിച്ച സിനിമകളിലെ സ്ത്രീ-ദലിത്-കീഴാള-മുസ്‌ലിം-ട്രാന്‍സ് രാഷ്ട്രീയ ശക്തികളുടെ സംഘര്‍ഷങ്ങളെപ്പറ്റി ഇപ്പോള്‍ ബോധവതിയാണെന്നും തുറന്ന മനസോടെയും ഉത്തരവാദിത്ത ബോധത്തോടെയും സിനിമയെ സമീപിക്കുവെന്നും പാര്‍വതി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംവിധായികയും നടിയുമായ നന്ദിതാ ദാസ് മുഖ്യാതിഥിയായി. സംവിധായകരായ മുഹ്സിന്‍ പരാരി, ഹര്‍ഷദ്, സക്കരിയ, ഫഹീം ഇര്‍ഷാദ്, പത്രപ്രവര്‍ത്തകന്‍ കെഎ സലീം, ഗവേഷകന്‍ ഡോ.കെ അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Exit mobile version