മരടിന് പിന്നാലെ വയനാട്ടിലും നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റ് പൊളിക്കാന്‍ ഉത്തരവ്

2016 ല്‍ സിഎസ് ധര്‍മരാജ് എന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് നടപടി

കല്‍പ്പറ്റ: മരടിന് പിന്നാലെ വയനാട്ടിലും നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റ് പൊളിക്കാന്‍ ഉത്തരവ്. വൈത്തിരി താലൂക്കില്‍ നിലം നികത്തി നിര്‍മ്മിച്ച ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്ന ഭൂമി പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ മാനന്തവാടി സബ് കളക്ടര്‍ ഇറക്കിയ ഉത്തരവാണ് പുറത്ത് വന്നത്. ഈ ഭൂമി പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഇവിടെ നിര്‍മ്മിച്ചിരിക്കുന്ന ഫ്‌ളാറ്റ് പൊളിച്ച് നീക്കേണ്ടി വരും. മാനന്തവാടി സബ്കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് ഒരു വര്‍ഷം മുമ്പാണ് ഉത്തരവിട്ടത്.

കേരള ഭൂവിനിയോഗ നിയമപ്രകാരം ചുണ്ടേല്‍ വില്ലേജിലുള്ള ഫ്‌ളാറ്റ് നിര്‍മ്മിച്ചിരിക്കുന്ന ഭൂമി വയലാണെന്ന് കണ്ടെത്തിയിരുന്നു. നിലം നികത്താനുള്ള അനുമതി റവന്യു വകുപ്പ് നല്‍കിയിട്ടില്ലെന്നും, മറ്റൊരു സ്ഥലത്തിന് മണ്ണിടാന്‍ നല്‍കിയ ഉത്തരവ് വെച്ചാണ് ഈ സ്ഥലം നികത്തിയിരിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഈ ഭൂമി പഴയ പോലെ വയലാക്കി തന്നെ മാറ്റണമെന്ന ഉത്തരവാണ് കളക്ടര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

കേരള ഭൂവിനിയോഗ നിയമപ്രകാരം ഫോം ഇ എന്ന ഉത്തരവ് കൂടി സബ്കളക്ടര്‍ നല്‍കിയിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം ഈ ഭൂമിയില്‍ നെല്‍കൃഷി നടത്തണമെന്നും സബ്കളക്ടര്‍ പറയുന്നു. ഇതിനെതിരെ ഉടമകള്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കിയിരുന്നെങ്കിലും ഉത്തരവ് സ്റ്റേ ചെയ്യാന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ തയ്യാറായിരുന്നില്ല. ഉടമകളുടെ ഭാഗം കേട്ട് മൂന്ന് മാസത്തിനകം തീര്‍പ്പാക്കണം എന്ന ഉത്തരവാണ് നല്‍കിയത്.

2016 ല്‍ സിഎസ് ധര്‍മരാജ് എന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ രണ്ട് പ്രളയത്തിലും കനത്ത നാശനഷ്ടം ഉണ്ടായ പ്രദേശമാണ് ഇത്.

Exit mobile version