അറബിയില്‍ നിന്ന് 10 കോടിയിലേറെ തട്ടിയെടുത്തു: തൃശൂര്‍ സ്വദേശിയ്‌ക്കെതിരെ പരാതി നല്‍കി യുഎഇ സ്വദേശി

തൃശ്ശൂര്‍: അറബിയില്‍ നിന്ന് 10 കോടിയിലേറെ രൂപ തട്ടിയെടുത്ത് മുങ്ങിയ തൃശ്ശൂര്‍ സ്വദേശിയെ പോലീസ് തേടുന്നു. തൃശൂര്‍ പീച്ചി സ്വദേശി ജാവേസ് മാത്യു(36)വിനെതിരെ യുഎഇ സ്വദേശി ജമാല്‍ സാലെം ഹുസൈന്‍(43)നാണ് പരാതി നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നേരില്‍ നല്‍കാനായി ജമാല്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയെ കാണാന്‍ സാധിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഭരണാധികാരികള്‍ കൂടി ഇടപെട്ടാല്‍ മാത്രമേ തനിക്ക് നീതി ലഭിക്കാനിടയുള്ളൂ എന്നും ജമാല്‍ പറയുന്നു.

ജോലിയും ശമ്പളവുമില്ലാതെ താനും ഭാര്യയും ആറ് മക്കളുമടങ്ങുന്ന കുടുംബം ദുരിതത്തിലാണ്. മൂത്തമകന്‍ ജോലി ചെയ്യുന്നതു കൊണ്ടാണ് തങ്ങള്‍ ജീവിച്ചു പോകുന്നതെന്ന് ജമാല്‍ പറയുന്നു. കടബാധ്യതകള്‍ ഏറെയുണ്ട്. സര്‍ക്കാര്‍ നല്‍കിയ ഒരു വീട്ടിലാണ് ഇപ്പോള്‍ താമസമെന്നും പരാതിയില്‍ പറയുന്നു.

ബിസിനസ് തുടങ്ങിയ ശേഷം പല കള്ളങ്ങളും പറഞ്ഞ് പണം കൈപ്പറ്റി വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചാണ് ജാവേസ് മുങ്ങിയതെന്ന് പരാതിയില്‍ പറയുന്നത്. യുഎഇയില്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ച്ചയടക്കം 16 കേസുകള്‍ ജാവേസിന്റെ പേരിലുണ്ട്.

2015ല്‍ അബുദാബിയില്‍ ജോലി ചെയ്യുമ്പോള്‍ മലയാളി സുഹൃത്തായ രാകേഷ് വഴിയാണ് ജാവേസിനെ ജമാല്‍ പരിചയപ്പെടുന്നത്. അന്ന് ചെക്ക് കേസില്‍പ്പെട്ടിരുന്ന ജാവേസിനെ രക്ഷപ്പെടുത്താന്‍ സഹായിച്ചതോടെ ഇരുവരും വലിയ സൗഹൃദത്തിലായി.

തുടര്‍ന്ന്, താന്‍ വലിയ പ്രയാസത്തിലാണെന്നും എന്നാല്‍ ബിസിനസില്‍ വലിയ അവഗാഹമുള്ളയാണെന്നും പറഞ്ഞ് പിന്നാലെ കൂടിയ ജാവേസ് സൗഹൃദം മുതലെടുക്കുകയായിരുന്നു. ഒരു വര്‍ഷത്തോളം ഇതേ കാര്യം പറഞ്ഞ് പിന്നാലെ നടന്നു. ബിസിനസ് രംഗത്ത് അത്ര പരിചയമില്ലാതിരുന്ന ജമാലിന് അത്തരം മോഹം ഉണ്ടായതോടെ വലിയ തട്ടിപ്പിന് ആദ്യമായി തലവച്ചുകൊടുത്തു. ജാവേസിനെ പൂര്‍ണമായി വിശ്വസിച്ച ജമാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ദുബായ് ഖിസൈസില്‍ ഐഡിയസ് എന്ന പേരില്‍ പ്രിന്റിങ് കമ്പനി ആരംഭിച്ചു.

ബിസിനസ് പച്ച പിടിച്ചതോടെ കൂടുതല്‍ വികസിപ്പിക്കാനായി നൂതന സാമഗ്രികള്‍ ആവശ്യപ്പെട്ടതിനനുസരിച്ച് അതിനും ജമാല്‍ വന്‍ തുക യാതൊരു മടിയും കൂടാതെ നല്‍കി. . ജാവേസിന്റെ ഭാര്യ ശില്പ ജമാലിന്റെ ഭാര്യയോടും പണം വാങ്ങിച്ചുകൊണ്ടിരുന്നു. ആകെ 55 ലക്ഷം ദിര്‍ഹമാണ് ഇരുവരും നല്‍കിയത്.

സംശയം തോന്നിയ ജമാല്‍ ജാവേസിന്റെ യാത്രാ രേഖകള്‍ പരിശോധിച്ചപ്പോഴാണ് അയാള്‍ 16 കേസുകളിലെ പ്രതിയാണെന്നും യാത്രാ വിലക്കുള്ളതിനാല്‍ രാജ്യം വിട്ടുപോകാന്‍ സാധിക്കില്ലെന്നും ഞെട്ടലോടെ തിരിച്ചറിഞ്ഞത്. യഥാര്‍ഥ പാസ്‌പോര്‍ട് ദുബായ് കോടതിയിലിരിക്കെ ദുരൈ സ്വാമി ധര്‍മലിംഗം എന്ന പേരില്‍ തമിഴ്‌നാട്ടിലെ മേല്‍വിലാസത്തില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കി ഒമാന്‍ വഴിയാണ് ഇയാള്‍ ഇന്ത്യയിലേയ്ക്ക് മുങ്ങിയത്.

Exit mobile version