ഇത് മധ്യപ്രദേശിലെ ‘മഹേഷിന്റെ പ്രതികാരം’; ജ്യോതിരാദിത്യ വിജയിക്കുന്നതു വരെ ഷര്‍ട്ടും ചെരുപ്പും ധരിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

ഗുണ മണ്ഡലത്തില്‍ പോലും പ്രമുഖ രാഷ്ട്രീയ കുടുംബമായ സിന്ധ്യ കുടുംബത്തിന് അടിതെറ്റി.

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആറ് മാസങ്ങള്‍ക്ക് മുമ്പ് സംഭവിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ തേരോട്ടം നടത്തിയ കോണ്‍ഗ്രസിന് എന്നാല്‍ പിന്നാലെയെത്തിയ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അടിതെറ്റിയിരുന്നു. കോണ്‍ഗ്രസിന്റെ കോട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുണ മണ്ഡലത്തില്‍ പോലും പ്രമുഖ രാഷ്ട്രീയ കുടുംബമായ സിന്ധ്യ കുടുംബത്തിന് അടിതെറ്റി.
സിന്ധ്യ കുടുംബത്തെ ഒരിക്കലും കൈവിടാത്ത ഗുണ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെ തോല്‍പ്പിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയോടായിരുന്നു പരാജയം. കോണ്‍ഗ്രസ് പ്രവര്‍ത്തകരോ സിന്ധ്യയോ ഈ തോല്‍വി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ഇതിനിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എടുത്ത വ്യത്യസ്തമായ പ്രതിജ്ഞ പാര്‍ട്ടിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. തോല്‍വിക്ക് ശേഷം ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞദിവസം ഗുണ മണ്ഡലത്തില്‍ വിളിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തിലാണ് ഈ പ്രതിജ്ഞയെ കുറിച്ച് പുറംലോകം അറിഞ്ഞത്. യോഗത്തിലേക്ക് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എത്തിയത് നെഞ്ചില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ മുഖം പച്ച കുത്തിയായിരുന്നു. ഒപ്പം, ചെരിപ്പും ഷര്‍ട്ടും ധരിക്കാതെ കൂടിയായിരുന്നു രുമേഷ് ശര്‍മ്മ എന്ന ഈ പ്രവര്‍ത്തകന്‍ എത്തിയത്.

കാരണം ചോദിച്ചപ്പോള്‍, രൂമേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘ജ്യോതിരാദിത്യ സിന്ധ്യ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവാണ്. അത് കൊണ്ടാണ് അദ്ദേഹത്തിന്റെ മുഖം പച്ച കുത്തിയത്. അദ്ദേഹം ഗുണയില്‍ തോറ്റതില്‍ തനിക്ക് നല്ല വിഷമമുണ്ട്. അതിനാല്‍ ഇനിയുള്ള അഞ്ച് വര്‍ഷവും താന്‍ ചെരിപ്പോ ഷര്‍ട്ടോ ധരിക്കില്ല.’

അടുത്ത തവണ ജ്യോതിരാദിത്യ സിന്ധ്യ വിജയിച്ചതിന് ശേഷം ഷര്‍ട്ടും ചെരുപ്പും ധരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഈ പാര്‍ട്ടി പ്രവര്‍ത്തകന്‍.

Exit mobile version