നെറ്റ്ഫ്‌ലിക്‌സിന്റെ അമിത ഉപയോഗം; ബംഗളൂരുവില്‍ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ക്ഷീണം, കണ്ണിന് ആയാസം, ഉറക്കമില്ലായ്മ തുടങ്ങിയ അസ്വസ്ഥതകളുമായാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ബംഗളൂരു: നെറ്റ്ഫ്‌ലിക്‌സിന്റെ അമിത ഉപയോഗത്തെ തുടര്‍ന്ന് യുവാവ് ആശുപത്രിയില്‍. പ്രമുഖ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിന്റെ ഉപയോഗം പരിധി വിട്ടതിനെ തുടര്‍ന്ന് യുവാവിന്റെ മാനസികാരോഗ്യം തകരുകയായിരുന്നു. ബംഗളൂരു സ്വദേശിയായ 26 കാരനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തൊഴില്‍രഹിതനായ യുവാവിനുമേല്‍  തൊഴില്‍ കണ്ടെത്താന്‍ വീട്ടുകാര്‍ സമ്മര്‍ദം
ചെലുത്തിയപ്പോഴെല്ലാം ഇയാള്‍ നെറ്റ്ഫ്‌ലിക്‌സില്‍ അഭയം തേടി. ജീവിത പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി എന്ന നിലയ്ക്കാണ് യുവാവ് നെറ്റ്ഫ്‌ലിക്‌സ് വീഡിയോകള്‍ സ്ഥിരമായി കാണാന്‍ തുടങ്ങിതെന്ന് നിംഹാന്‍സിലെ മാനസികാരോഗ്യ വിദഗ്ധന്‍ പ്രൊഫസര്‍ മനോജ് കുമാര്‍ ശര്‍മ പറഞ്ഞു.

നെറ്റ്ഫ്‌ലിക്‌സ് വീഡിയോകള്‍ കാണാന്‍ പ്രതിദിനം ഏഴ് മണിക്കൂറിലധികം യുവാവ് ചിലവഴിച്ചിരുന്നു. ക്ഷീണം, കണ്ണിന് ആയാസം, ഉറക്കമില്ലായ്മ തുടങ്ങിയ അസ്വസ്ഥതകളുമായാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

യുവാക്കള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഇത്തരം വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ക്ക്‌
അടിമകളാണെന്ന് മാനസിക വിദഗ്ധര്‍ പറയുന്നു. ടെലിവിഷന് ഷോകളില്‍ നിന്ന് വ്യത്യസ്തമായി എപ്പിസോഡുകള്‍ ഒരുമിച്ച് കാണാമെന്നതാണ് ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ ആകര്‍ഷണീയത. നിയന്ത്രണമില്ലാതെ ഇത്തരം വീഡിയോകള്‍ കാണാന്‍ സമയം ചിലവഴിക്കുന്നത് യുവതലമുറയുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

Exit mobile version