നടന്‍ പ്രഭാസുമായി ബന്ധം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്തിയവര്‍ക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വൈഎസ് ശര്‍മ്മിള

സാമൂഹ്യമാധ്യമങ്ങളില്‍ തനിക്കെതിരെ ആക്ഷേപകരമായ പോസ്റ്റുകളും കമന്റുകളും ഇട്ടവര്‍ക്കെതിരെ ഭര്‍ത്താവ് അനില്‍ കുമാറുമായി എത്തിയാണ് ശര്‍മ്മിള പരാതി നല്‍കിയത്

ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ പ്രഭാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കി വ്യക്തിഹത്യ ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യവുമായി ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകളുമായ വൈഎസ് ശര്‍മ്മിള ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

ഇന്നലെയാണ് ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ അഞ്ജനി കുമാറുമായാണ് ശര്‍മ്മിള കൂടിക്കാഴ്ച നടത്തിയത്. സാമൂഹ്യമാധ്യമങ്ങളില്‍ തനിക്കെതിരെ ആക്ഷേപകരമായ പോസ്റ്റുകളും കമന്റുകളും ഇട്ടവര്‍ക്കെതിരെ ഭര്‍ത്താവ് അനില്‍ കുമാറുമായി എത്തിയാണ് ശര്‍മ്മിള പരാതി നല്‍കിയത്.

അതേസമയം പൊതു തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള മനഃപൂര്‍വ്വമായ ഗൂഢാലോചനയാണിതെന്ന് ശര്‍മ്മിള മാധ്യമങ്ങളോട് പറഞ്ഞു. തെലുങ്ക് ദേശം പാര്‍ട്ടി ആണ് ഇതിനുപിന്നിലെന്നും ശര്‍മ്മിള ആരോപിച്ചു. താനും നടന്‍ പ്രഭാസും തമ്മില്‍ പരിചയംപോലും ഇല്ലെന്നും ഇതുവരെ തമ്മില്‍ സംസാരിച്ചിട്ടില്ലെന്നും ശര്‍മ്മിള വ്യക്തമാക്കി.

ഒരമ്മയും ഭാര്യയുമായ തനിക്കെതിരെ ഇത്തരത്തില്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നത് വളരെ വേദനാജനകമാണെന്നും, താന്‍ ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ തന്റെ നിശ്ശബ്ദത ചില അസുഖകരമായ നിഗമനങ്ങള്‍ക്ക് ഇടയാകാന്‍ സാഹചര്യമുള്ളതിനാലാണ് നടപടി ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയതെന്നും ശര്‍മ്മിള കൂട്ടിച്ചേര്‍ത്തു.

Exit mobile version