തിരുപ്പതി ക്ഷേത്രത്തിന് സമീപമുള്ള രണ്ട് ഹോട്ടലുകള്‍ക്ക് കൂടി ബോംബ് ഭീഷണി

തിരുപ്പതി: ആന്ധ്രാപ്രദേശില്‍ തിരുപ്പതി ക്ഷേത്രത്തിന് സമീപത്തുള്ള രണ്ട് ഹോട്ടലുകള്‍ക്ക് കൂടി ബോംബ് ഭീഷണി. തീവ്രവാദ സംഘടനകളുടെ പേരിലാണ് ഞായറാഴ്ച ബോംബ് ഭീഷണിയെത്തിയത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുകയും ഒടുവില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് തിരുപ്പതിയിലെ ഹോട്ടലുകള്‍ക്ക് ഭീഷണി സന്ദേശങ്ങള്‍ അടങ്ങിയ ഇ-മെയിലുകള്‍ ലഭിച്ചത്. രണ്ട് ഹോട്ടലുകളുടെയും നഗരത്തിലെ വരദരാജ ക്ഷേത്രത്തിന്റെയും പരിസരങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന സന്ദേശമാണ് ഏറ്റവുമൊടുവില്‍ ലഭിച്ചത്.

ഹോട്ടലുകളുടെയും മാനേജ്‌മെന്റുകളും ക്ഷേത്ര അധികൃതരും വിവരം പോലീസിന് കൈമാറി. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെ വന്‍ സന്നാഹം സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തുകയായിരുന്നു. ഒടുവില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഡിഎംകെ നേതാവ് ജാഫര്‍ സാദിഖിന്റെയും പാകിസ്ഥാന്റെ ഐ.എസ്.ഐയുടെയും പേരിലായിരുന്നു സന്ദേശങ്ങള്‍.

ശനിയാഴ്ചയും സമാനമായ തരത്തില്‍ നഗരത്തിലെ രണ്ട് ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനകള്‍ നടന്നെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഇതിന് ശേഷമാണ് ഞായറാഴ്ച വീണ്ടും രണ്ട് ഹോട്ടലുകള്‍ക്കും ഒരു ക്ഷേത്രത്തിനും കൂടി ഭീഷണി സന്ദേശം കിട്ടിയത്.

Exit mobile version