അന്ധവിശ്വാസം; ഐശ്വര്യം വരാന്‍ 4 വയസുകാരിയെ കൊലപ്പെടുത്തി, ഉത്തര്‍പ്രദേശില്‍ ആള്‍ദൈവം അടക്കം 2 പേര്‍ പിടിയില്‍

ബറേലി: ഐശ്വര്യം വരാന്‍ നാല് വയസുകാരിയെ ആള്‍ദൈവം പറഞ്ഞത് അനുസരിച്ച് കൊലപ്പെടുത്തി ഉറ്റബന്ധു. സാവിത്രിയേയും സ്വയം പ്രഖ്യാപിത ആള്‍ദൈവത്തേയും പോലീസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍ പ്രദേശിലെ ബറേലിക്ക് സമീപത്തെ ശിഖര്‍പൂര്‍ ചൌധരി ഗ്രാമത്തിലാണ് സംഭവം. നാല് വയസ് പ്രായമുള്ള മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിലാണ് അന്ധവിശ്വാസത്തേ തുടര്‍ന്ന് നടത്തിയ ക്രൂരമായ കൊലപാതകം പുറത്ത് വന്നത്.

മിസ്റ്റി എന്ന നാലുവയസുകാരിയെ ശനിയാഴ്ചയാണ് കാണാതായത്. വീടും പരിസരവും അരിച്ച് പെറുക്കിയിട്ടും കുട്ടിയേക്കുറിച്ച് വിവരം ലഭിക്കാത്തതിനാലാണ് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇസത് നഗര്‍ പോലീസ് സംഭവം അന്വേഷിക്കുമ്പോഴാണ് കുട്ടിയുടെ അമ്മായി സാവിത്രി എന്ന സ്ത്രീയുടെ പെരുമാറ്റത്തിലെ അസ്വഭാവിത ശ്രദ്ധിക്കുന്നത്. വീട്ടിലേക്ക് കുട്ടിയുടെ മാതാപിതാക്കളേപ്പോലും കടത്തി വിടാതെ നിരവിധ വാദങ്ങള്‍ നിരത്തിയതോടെ പോലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരുടെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. ഇതിലാണ് കുഴല്‍ക്കിണറിന് സമീപത്ത് കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കൊലപാതകത്തിന് പ്രേരകമായത് അന്ധവിശ്വാസമാണെന്ന് പോലീസ് കണ്ടെത്തിയതായാണ് സീനിയര്‍ സുപ്രണ്ട് അനുരാഗ് ആര്യ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. സ്വയം പ്രഖ്യാപിത ആള്‍ ദൈവവും ബന്ധുവും ആയ ഗംഗാ റാമിന്റ നിര്‍ദ്ദേശം അനുസരിച്ചാണ് സാവിത്രി കൊലപാതകം നടത്തിയത്.

ഐശ്വര്യം വരാനുള്ള മന്ത്രവാദ കര്‍മ്മങ്ങളുടെ ഭാഗമായിരുന്നു പിഞ്ചു കുഞ്ഞിന്റെ കൊലപാതകമെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതായും കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പോലീസ് വിശദമാക്കുന്നത്.

Exit mobile version