ദന നാളെ കരതൊടുമെന്ന് മുന്നറിയിപ്പ്, ചുഴലിക്കാറ്റ് ആഞ്ഞടിക്കാൻ സാധ്യത ഈ പ്രദേശങ്ങളിൽ, ജാഗ്രത

ന്യൂഡല്‍ഹി: ദന ചുഴലിക്കാറ്റ് നാളെയോടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്(ഐഎംഡി) അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ചുഴലികാറ്റ് ഒഡീഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ഇടയില്‍ വീശുമെന്നാണ് ഐഎംഡി മുന്നറിയിപ്പ്.

നിലവിൽ ചുഴലിക്കാറ്റിന്റെ സഞ്ചാര പാത നിരീക്ഷിക്കുകയാണ്. ബംഗ്ലാദേശിനെയോ ഒഡീഷയെയോ ആണോ ചുഴകാറ്റ് കൂടുതല്‍ ബാധിക്കുകയെന്നാണ് അധികൃതര്‍ പറയുന്നത്.

കേന്ദ്രപാറ, ബാലസോര്‍, ഭദ്രക് തുടങ്ങിയ മൂന്ന് ജില്ലകളെ ആകും ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിക്കുക.ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഒക്‌ടോബര്‍ 24 ന് പുരി, ഖുര്‍ദ, ഗഞ്ചം, ജഗത്‌സിംഗ്പൂര്‍ ജില്ലകളില്‍ ഇടിമിന്നലോടും ഇടിമിന്നലോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

7 മുതല്‍ 20 സെന്റീമീറ്റര്‍ വരെ കനത്ത മഴയ്ക്കും 20 സെന്റിമീറ്ററില്‍ കൂടുതല്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതിനാൽ ഈ പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

അതേസമയം ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പറഞ്ഞു. എന്‍ഡിആര്‍എഫ്, ഒഡിആര്‍എഫ്, അഗ്‌നിശമന സേന എന്നിവയില്‍ നിന്നുള്ള ടീമുകളെ സജ്ജീകരിച്ച് അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഒഴിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

മുന്‍കരുതല്‍ നടപടിയായി ഒഡിഷയില്‍ ഒക്‌ടോബര്‍ 23 മുതല്‍ 25 വരെ 14 ജില്ലകളിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ നിര്‍ദേശമുണ്ട്. ഒക്‌ടോബര്‍ 23 ന് പശ്ചിമ ബംഗാളിലെ തീരദേശ ജില്ലകളായ പുര്‍ബ, പശ്ചിമ മേദിനിപൂര്‍, വടക്ക്, തെക്ക് 24 പര്‍ഗാനാസ് എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version