വിസ ലഭിച്ചില്ല, പാകിസ്ഥാന്‍ സ്വദേശിനിയെ ഓണ്‍ലൈനിലൂടെ നിക്കാഹ് ചെയ്ത് ബിജെപി നേതാവിന്റെ മകന്

ലഖ്‌നൗ: പാകിസ്ഥാന്‍ സ്വദേശിനിയായ യുവതിയെ നിക്കാഹ് ചെയ്ത് ഉത്തര്‍പ്രദേശിലെ ബിജെപി നേതാവിന്റെ മകന്‍. ജോന്‍പൂരില്‍ നിന്നുള്ള ബിജെപി കോര്‍പ്പറേറ്ററായ തഹ്സീന്‍ ഷാഹിദിന്റെ മൂത്ത മകന്‍ മുഹമ്മദ് അബ്ബാസ് ഹൈദറാണ് ഇവരുടെ തന്നെ ബന്ധുവും ലാഹോര്‍ സ്വദേശിനിയുമായ ആന്‍ഡ്‌ലീപ് സഹ്റയെ നിക്കാഹ് ചെയ്തത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ വിസയ്ക്ക് അപേക്ഷിച്ചിട്ട് ലഭിക്കാത്തതിനാല്‍ ഓണ്‍ലൈനിലൂടെയായിരുന്നു നിക്കാഹ് നടന്നത്. വിസ ലഭിക്കാത്തതിന് പുറമെ, സഹ്റയുടെ മാതാവ് റാണ യാസ്മിന്‍ സൈദിയെ അസുഖം മൂലം പാകിസ്ഥാനിലെ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത് കൂടുതല്‍ വെല്ലുവിളിയായി. ഇതോടെയാണ് ഓണ്‍ലൈനായി നിക്കാഹ് നടത്താന്‍ കുടുംബങ്ങള്‍ തീരുമാനിച്ചത്.

ഷിയാ മത നേതാവ് മൗലാന മഹ്ഫൂസുല്‍ ഹസന്‍ ഖാന്‍ ആണ് നിക്കാഹിന് നേതൃത്വം നല്‍കിയത്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇരുകുടുംബങ്ങളും സന്തോഷം പങ്കുവെച്ചു. വേദിയില്‍ ലാപ്ടോപ്പും എല്‍ഇഡി സ്‌ക്രീനും സ്ഥാപിച്ചിരുന്നു.

ഭാവിയില്‍ തന്റെ ഭാര്യക്ക് ഇന്ത്യന്‍ വിസ ബുദ്ധിമുട്ടില്ലാതെ ലഭിക്കുമെന്ന് ഹൈദര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ബിജെപി എംഎല്‍സി ബ്രിജേഷ് സിംഗ് പ്രിഷുവും മറ്റ് അതിഥികളും വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയും വരന്റെ കുടുംബത്തെ അഭിനന്ദിക്കുകയും ചെയ്തു.

Exit mobile version