രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി, ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

മുബൈ: വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റയ്ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. പൂര്‍ണമായ ഔദ്യോഗിക ബഹുമതികളോടെ മുബൈയിലെ വര്‍ളി ശ്മശാനത്തില്‍ സംസ്‌കരിച്ചു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കേന്ദ്രമന്ത്രിമാരടക്കം രാഷ്ട്രീയ പ്രമുഖര്‍ക്കുമാണ് സംസ്‌കാര ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നത്.

ഔദ്യോഗിക ബഹുമതികള്‍ക്കുശേഷം വര്‍ളി ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോവുകയായിരുന്നു. രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

കൊളാബോയിലെ വീട്ടിലെത്തിയും മുംബൈയിലെ എന്‍സിപിഎ ഓഡിറ്റോറിയത്തിലെത്തിയും രാഷ്ട്രീയ-കായിക-വ്യവസായ ലോകത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. എന്‍സിപിഎ ഓഡിറ്റോറിയത്തിലെ പൊതുദര്‍ശനത്തിന് ശേഷമാണ് വര്‍ളി ശ്മശാനത്തിലേക്ക് മൃതദേഹം എത്തിച്ചത്.

ദേശീയ പതാകയില്‍ പൊതിഞ്ഞ ഭൗതിക ദേഹത്തിന് ഔദ്യോഗിക ബഹുമതികള്‍ നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ , മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ , ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് , പിയൂഷ് ഗോയല്‍ എന്നിവരും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

Exit mobile version