ബെംഗളൂരുവില്‍ മലയാളികള്‍ക്ക് നേരെ സദാചാര ആക്രമണം; പരാതി നല്‍കി

ബെംഗളൂരു: ബെംഗളൂരുവില്‍ സഹോദരനും സഹോദരിക്കും നേരെ സദാചാര ആക്രമണം. വയനാട് സ്വദേശികള്‍ക്ക് നേരെയാണ് ഒരു സംഘമാളുകള്‍ ആക്രമണം നടത്തിയത്. സഹോദരിയെ ഹോസ്റ്റലില്‍ കൊണ്ടുചെന്ന് വിട്ട സഹോദരന് നേരെയാണ് ആക്രമണമുണ്ടായത്.

ഇന്നലെ രാത്രിയാണ് സംഭവം. ബെംഗളൂരുവിലെ ചന്ദാപുരയിലുള്ള പിജി ഹോസ്റ്റലില്‍ സഹോദരിയെ രാത്രി പതിനൊന്നരയോടെ കൊണ്ട് വിടുകയായിരുന്നു വയനാട് പുല്‍പ്പള്ളി സ്വദേശിയായ ആദര്‍ശ്. എന്നാല്‍ പെണ്‍കുട്ടിയെ അകത്ത് കയറ്റിയില്ലെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പറയുകയായിരുന്നു. വിവരം കിട്ടിയപ്പോള്‍ തിരിച്ച് ചെന്ന് ചോദിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് ആദര്‍ശ് പറയുന്നു.

ഇരുമ്പ് വടി കൊണ്ട് തന്നെയും തന്റെ കസിനെയും തല്ലുകയും വഴിയില്‍ ഇട്ട് മര്‍ദ്ദിക്കുകയും ചെയ്തു. കൂടെ തന്റെ സഹോദരിയെയും കെട്ടിടമുടമ പിടിച്ച് തള്ളിയെന്നും ആദര്‍ശ് പറഞ്ഞു. പെണ്‍കുട്ടിയെ രാത്രി ഹോസ്റ്റലിന് അകത്തേക്ക് കയറ്റാതെ പിജി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമുടമ റോഡില്‍ നിര്‍ത്തിയെന്നും പരാതിയുണ്ട്.

പിജി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ ആനന്ദ് റെഡ്ഡിക്കെതിരെയാണ് പരാതി. കുട്ടിയുടെ സുഹൃത്തുക്കള്‍ മുകളില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ സഹിതം ഇവര്‍ ബെംഗളൂരു സൂര്യ സിറ്റി പോലീസിലാണ് യുവാവ് പരാതി നല്‍കിയത്.

Exit mobile version