തുണിക്കടയില്‍ നിന്ന് 38 പ്രീമിയം സില്‍ക്ക് സാരികള്‍ മോഷ്ടിച്ചു, 4 സ്ത്രീകള്‍ പിടിയില്‍, രണ്ട് പേര്‍ ഒളിവില്‍

ബംഗളൂരു: നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പ്രീമിയം സില്‍ക്ക് സാരികള്‍ മോഷ്ടിച്ച നാല് സ്ത്രീകള്‍ പിടിയിലായി. ഓഗസ്റ്റ് 25നാന് ജെ പി നഗറിലെ കടയില്‍ നിന്ന് സാരികള്‍ മോഷ്ടിച്ച സംഘത്തെയാണ്
ബംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 17.5 ലക്ഷം രൂപ വിലമതിക്കുന്ന 38 സാരികള്‍ പോലീസ് കണ്ടെടുത്തു.

ജാനകി, പൊന്നുരു വള്ളി, മേധ രജനി, വെങ്കിടേശ്വരമ്മ എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകള്‍ ഇപ്പോള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച സാരികള്‍ താരതമ്യേന കുറഞ്ഞ വിലയ്ക്കാണ് പ്രതികള്‍ വില്‍ക്കുന്നതെന്നും പോലീസ് പറഞ്ഞു.

ജെ പി നഗറിലെ സില്‍ക്ക് സ്റ്റോര്‍ ഉപഭോക്താക്കള്‍ എന്ന വ്യാജേനയാണ് സ്ത്രീകള്‍ കടയിലെത്തിയത്. ഇവരില്‍ നാല് പേര്‍ വസ്ത്രങ്ങള്‍ കാണണമെന്ന് പറഞ്ഞ് കടയുടമയുടെ ശ്രദ്ധ തിരിക്കുകയായിരുന്നു. മറ്റുള്ളവര്‍ പെട്ടെന്ന് മേശയില്‍ നിന്ന് എട്ട് സാരികള്‍ മോഷ്ടിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. രണ്ട് പേര്‍ രക്ഷപ്പെട്ടതിന് ശേഷമാണ് കടയുടമയ്ക്ക് എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലായത്. വസ്ത്രത്തിനടിയില്‍ പത്തിലധികം സാരികള്‍ കുത്തിനിറച്ച് ബാക്കിയുള്ള നാലുപേര്‍ കടയില്‍ നിന്ന് പുറത്തിറങ്ങാന്‍ എഴുന്നേറ്റു.

തുടര്‍ന്ന് കടയുടമ ഇവരെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് സാരികള്‍ മോഷ്ടിച്ചതായി മനസിലായത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Exit mobile version