ബീഫ് കഴിച്ചെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം, 7 പേര്‍ പിടിയില്‍

ചണ്ഡിഗഡ്: ബീഫ് കഴിച്ചെന്നാരോപിച്ചു ഹരിയാനയില്‍ അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ 7 പേര്‍ അറസ്റ്റിലായി. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ മാസം 27നാണ് ബംഗാള്‍ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടത്.

ഹരിയനയിലെ ചര്‍ഖി ദാദ്രി ജില്ലയിലാണ് ബീഫ് കഴിച്ചെന്നു ആരോപിച്ചു യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. ബംഗാള്‍ സ്വദേശിയായ സാബിര്‍ മാലിക്കാണ് കൊല്ലപ്പെട്ടത്. ആക്രി പെറുക്കി ജീവിക്കുന്ന സാബിര്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആക്രമിക്കപ്പെട്ടത്. ജോലിക്കായി പോകുന്നതിനിടെ ആള്‍ക്കൂട്ടം തടഞ്ഞു നിര്‍ത്തുകയും ബീഫ് കഴിച്ചെന്നാരോപിച്ചു മര്‍ദ്ദിക്കുകയും ആയിരുന്നു.

സാബിറിന്റെ സുഹൃത്തായ അസം സ്വദേശിക്കും അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. സംഭവം വിവാദമായതോടെ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേര്‍ അടക്കം 7 പേരെയാണ് പോലീസ് പിടികൂടിയത്.

സാബിറിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ മാംസം പരിശോധനക്കായി അയച്ചു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ശേഷം സാബിറിന്റെ മൃതദേഹം ബംഗാളിലേക്ക് കൊണ്ടുപോയി. അതേസമയം, സാബിറിന്റെ ഭാര്യക്ക് ജോലി നല്‍കുമെന്ന് മമത ബാനര്‍ജി അറിയിച്ചു.

Exit mobile version