വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ, ദുരനുഭവം പങ്കുവെച്ച് കുടുംബം

മുംബൈ: വന്ദേ ഭാരത് എക്സ്പ്രസില്‍ നിന്നും നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ. ഷിര്‍ദ്ദിയില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്ത കുടുംബത്തിനാണ് ഭക്ഷണത്തില്‍ നിന്നും ചത്ത പാറ്റയെ കിട്ടിയത്.

ഓഗസ്റ്റ് 19നാണ് സംഭവം. ഭക്ഷണത്തിനൊപ്പം വിളമ്പിയ പരിപ്പ് കറിയില്‍ നിന്നാണ് ചത്ത പാറ്റയെ കണ്ടെത്തിയതെന്ന് റിക്കി ജെസ്വാനി എന്നയാള്‍ എക്‌സില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.

കുടുംബം ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥനോട് പരാതിപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദിവ്യേഷ് വാങ്കേദ്കര്‍ എന്നയാളാണ് സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോയും എക്‌സില്‍ പങ്കുവെച്ചത്.

ചത്ത പാറ്റയെ കിട്ടിയ പരിപ്പ് കറിയുടെ ചിത്രവും ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനില്‍ (ഐആര്‍സിടിസി) ജെസ്വാനി നല്‍കിയ പരാതിയുടെ ചിത്രവും പോസ്റ്റിലുണ്ട്.

വിഷയം ചര്‍ച്ചയായതോടെ സംഭവത്തില്‍ ഐഎസ്ആര്‍ടിസി പ്രതികരിച്ചു. ”സര്‍, താങ്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ അഗാധമായി ഖേദിക്കുന്നു. വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സേവന ദാതാവിന് പിഴ ചുമത്തുകയും സേവന ദാതാവിന്റെ അടുക്കള യൂണിറ്റ് സമഗ്രമായി പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്” – ഐആര്‍സിടിസി അറിയിച്ചു.

Exit mobile version