എം പോക്‌സ്: സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം, ഡല്‍ഹിയില്‍ 3 ആശുപത്രികളില്‍ പ്രത്യേക സജ്ജീകരണം, ലാബുകളും സജ്ജം

ഇന്ത്യയില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കണമെന്നും ഇവര്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്നുമാണ് കേന്ദ്ര നിര്‍ദേശം.

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എം പോക്‌സ് (മങ്കി പോക്‌സ്) പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും അതീവ ജാഗ്രത. ഇന്ത്യയില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കണമെന്നും ഇവര്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്നുമാണ് കേന്ദ്ര നിര്‍ദേശം.

വിമാനത്താവളങ്ങളിലും അതിര്‍ത്തിയിലുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എം പോക്‌സ് രോഗികളെ ക്വാറന്റൈന്‍ ചെയ്യുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഡല്‍ഹിയില്‍ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. റാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍, സഫ്ദര്‍ജംഗ് ഹോസ്പിറ്റല്‍, ലേഡി ഹാര്‍ഡിംഗ് ഹോസ്പിറ്റല്‍ എന്നിവടങ്ങളിലാണ് ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

എം പോക്‌സ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ ആശുപത്രികള്‍ സജ്ജമായിരിക്കണമെന്ന് കേന്ദ്രം എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. ഈ ആശുപത്രികളെ നോഡല്‍ സെന്ററുകളായി നിയോഗിക്കുകയും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുകയും ചെയ്യണം. നിലവില്‍ രാജ്യത്ത് നിന്ന് ഒരു പോക്‌സ് കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കൂടുതല്‍ വൈറല്‍ സ്വഭാവമുള്ളതും പകരാന്‍ സാധ്യതയുള്ളതുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ കടുത്ത ജാഗ്രത വേണണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. രോഗ നിര്‍ണയത്തിന് ടെസ്റ്റിംഗ് ലാബുകള്‍ സജ്ജമാണെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

Exit mobile version