പേന മോഷ്ടിച്ചെന്നാരോപണം, മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം, പരാതിയുമായി രക്ഷിതാക്കള്‍

വിറകുകൊണ്ടുള്ള മര്‍ദ്ദനത്തിന് ശേഷം മൂന്നാം ക്ലാസുകാരനെ മൂന്ന് ദിവസം ആശ്രമത്തിലെ ഒരു മുറിയില്‍ പൂട്ടിയിടുകയും ചെയ്തു.

ബംഗളൂരു: പേന മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മര്‍ദ്ദനം. കര്‍ണാടകയിലെ റായ്ചൂരിലാണ് സംഭവം. വിറകുകൊണ്ടുള്ള മര്‍ദ്ദനത്തിന് ശേഷം മൂന്നാം ക്ലാസുകാരനെ മൂന്ന് ദിവസം ആശ്രമത്തിലെ ഒരു മുറിയില്‍ പൂട്ടിയിടുകയും ചെയ്തു.

തരുണ്‍ കുമാര്‍ എന്ന മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളാണ് റായ്ചൂരിലെ രാമകൃഷ്ണ ആശ്രമത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

വേണുഗോപാല്‍ എന്നയാളാണ് ക്രൂരതയ്ക്ക് പിന്നിലെന്നാണ് പരാതി. ഇയാളും ക്ലാസിലെ മുതിര്‍ന്ന കുട്ടികളും ചേര്‍ന്നാണ് പേന മോഷ്ടിച്ചെന്ന് ആരോപിച്ച് തരുണിനെ വിറകു കൊണ്ട് തല്ലിച്ചതച്ചത്. ക്രൂര മര്‍ദ്ദനത്തില്‍ വിറക് ഒടിഞ്ഞതിന് പിന്നാലെ ബാറ്റ് കൊണ്ടും മര്‍ദ്ദിച്ചുവെന്നാണ് രക്ഷിതാക്കളുടെ പരാതി.

ശരീരത്തില്‍ മുറിവേല്‍പ്പിച്ച ശേഷം റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുപോയി ഭിക്ഷ എടുപ്പിക്കാന്‍ നിര്‍ത്തിയെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. പണമൊന്നും ലഭിക്കാതെ വന്നതോടെയാണ് തിരികെ ആശ്രമത്തിലെത്തിച്ച് മുറിയില്‍ പൂട്ടിയിട്ടത്.

മര്‍ദ്ദനമേറ്റ് കണ്ണുകള്‍ വീങ്ങിയ നിലയിലാണ് കുട്ടിയെ രക്ഷിതാക്കള്‍ കണ്ടെത്തിയത്. കുട്ടിയെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളതിനാലായിരുന്നു കുട്ടിയെ ആശ്രമത്തില്‍ നിര്‍ത്തി പഠിപ്പിച്ചിരുന്നതെന്നാണ് കുട്ടിയുടെ കുടുംബം വിശദമാക്കുന്നത്.

ഞായറാഴ്ച കുട്ടിയെ കാണാന്‍ അമ്മ ആശ്രമത്തിലെത്തിയതോടെയാണ് ക്രൂര സംഭവം പുറത്തറിയുന്നത്. ഇതേ ആശ്രമത്തില്‍ തന്നെയാണ് തരുണിന്റെ സഹോദരനും താമസിച്ച് പഠിക്കുന്നത്.

Exit mobile version