കുട്ടികളെ കാറിലിരുത്തി ദമ്പതികള്‍ കടയില്‍ കയറി, പിന്നാലെ കാറുമായി അജ്ഞാതന്‍ മുങ്ങി, 50 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു

കാർ നിർത്തി ദമ്പതികൾ സാധനങ്ങൾ വാങ്ങാൻ കടയിൽ കയറി. ഈ സമയം രണ്ട്, 11 വയസുള്ള കുട്ടികൾ കാറിൽത്തന്നെയായിരുന്നു.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയി 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രി 11.30ഓടയാണ് സംഭവം. ഡല്‍ഹി ലക്ഷ്മി നഗറില്‍ രണ്ടും പതിനൊന്നും വയസ്സുള്ള കുട്ടികളെ കാറില്‍ ഇരുത്തി ദമ്പതികള്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ കയറിയിരുന്നു. എസി ഓണാക്കിയിരുന്നതിനാല്‍ വാഹനം ഓഫാക്കിയിരുന്നില്ല. മാതാപിതാക്കള്‍ പുറത്തിറങ്ങിയ തക്കം നോക്കി ഒരാള്‍ കാറില്‍ ഓടിക്കയറുകയും കാര്‍ ഓടിച്ചു പോവുകയുമായിരുന്നു.

ദമ്പതികള്‍ പുറത്തിറങ്ങിയപ്പോള്‍ കാറും കുട്ടികളെയും കാണാത്തതിനാല്‍ പരിഭ്രാന്തരായി പോലീസിനെ സമീപിച്ചു. ഈ സമയം, തട്ടിക്കൊണ്ടുപോയ വ്യക്തി കുട്ടികളെ വിട്ടുകിട്ടാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ടു. സംഭവം പോലീസിനെ അറിയിക്കരുതെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍, 20 വാഹനങ്ങളിലായി പോലീസ് തിരച്ചില്‍ തുടങ്ങി. ഇയാള്‍ റൂട്ട് മാറ്റിക്കൊണ്ടിരുന്നതിനാല്‍ പിന്തുടരാനും സാധിച്ചിരുന്നില്ല.

ഏകദേശം 200 കിലോമീറ്റര്‍ ദൂരത്തെ പിന്തുടരിലിനൊടുവില്‍ സമയ്പുര്‍ ബദ്‌ലിയിലെ ഒഴിഞ്ഞ സ്ഥലത്ത് കാറും കുട്ടികളെയും ഉപേക്ഷിച്ച് ഇയാള്‍ മുങ്ങി. കുട്ടികള്‍ സുരക്ഷിതരാണെന്നും കുട്ടികളുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും മറ്റ് വസ്തുക്കളും നഷ്ടപ്പെട്ടിട്ടില്ലെന്നും പോലീസ് അറിയിച്ചു. കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പോലീസ് പറഞ്ഞു.

Exit mobile version