അരവിന്ദ് കെജരിവാൾ 100 കോടി കൈക്കൂലി ചോദിച്ചു; ഇഡി തെളിവ് ശേഖരിച്ചാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് കോടതിയിൽ

ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലായ് മൂന്ന് വരെ നീട്ടി. സ്ഥിരജാമ്യത്തിനായുള്ള അപേക്ഷയുമായി കോടതിയിലെത്തിയ കെജരിവാളിന്റെ ഹർജി പരിഗണിക്കവെയാണ് ഡൽഹി റോസ് അവന്യൂ കോടതിയുടെ വിധി. വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കിയ കെജ്രിവാളിനെതിരെ ഇഡി കടുത്ത വാദങ്ങളാണ് നിരത്തിയത്.

100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ ബോധിപ്പിച്ചു. കെജരിവാളിന്റെ അറസ്റ്റിന് മുമ്പ് ഇഡി തെളിവുകൾ ശേഖരിച്ചിരുന്നതായും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു അറിയിച്ചു.

also read- ഒരു വർഷമായി വേർപിരിഞ്ഞ് താമസം; തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; അറസ്റ്റ്

അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഫയൽചെയ്ത കുറ്റപത്രങ്ങളിലൊന്നും ഡൽഹി മുഖ്യമന്ത്രിയുടെ പേരില്ലെന്ന് കെജരിവാളിന് വേണ്ടി ഹാജരായ അഭിഭാഷകൻ വിക്രം ചൗധരി ചൂണ്ടിക്കാട്ടി. കൂടാതെ സിബിഐ എഫ്ഐആറിലും കെജ്രിവാൾ പ്രതിയല്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ അറസ്റ്റിലായ സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഴുവൻ കേസുമെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.

Exit mobile version