കേന്ദ്ര സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടലിന് തയാറാകാത്തത് ആശ്ചര്യാജനകം, നീറ്റ് പരീക്ഷയിലെ അട്ടിമറി അത്യന്തം ഗൗരവകരമായ വിഷയമെന്ന് മുഖ്യമന്ത്രി

cm |bignewslive

തിരുവനന്തപുരം: നീറ്റ്-യുജി പരീക്ഷയുടെ നടത്തിപ്പില്‍ അട്ടിമറിയുണ്ടായത് അത്യന്തം ഗൗരവകരമായ വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ കേന്ദ്ര സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടലിന് തയാറാകാത്തത് ആശ്ചര്യജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നീറ്റ് യുജി പരീക്ഷാ ഫലത്തെപ്പറ്റി ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ രാജ്യത്തെ പ്രവേശന പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന കാര്യമാണെന്നും മുമ്പുണ്ടായിരുന്ന സംസ്ഥാനതലത്തിലുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ നിര്‍ത്തലാക്കി ദേശീയതലത്തില്‍ നീറ്റ് പരീക്ഷ കൊണ്ടുവന്നത് കേന്ദ്രസര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറ്റമറ്റ രീതിയിലായിരുന്നു സംസ്ഥാന സര്‍ക്കാരുകള്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്തിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച വിവാദവും ഉള്‍പ്പെടെ ഗുരുതരവീഴ്ചകളാണ് ഈ വര്‍ഷം നീറ്റ് പരീക്ഷയില്‍ പലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഷയത്തില്‍ തൃപ്തികരമായ വിശദീകരണം നല്‍കാനും വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കാനും കേന്ദ്ര സര്‍ക്കാരിനോ പരീക്ഷാ നടത്തുന്ന ഏജന്‍സിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര സര്‍ക്കാരിനും നീറ്റ് പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയ്ക്കും (എന്‍ടിഎ) സുപ്രീം കോടതി ഇന്ന് നോട്ടീസ് അയച്ചിരിക്കുകയാണ്.

Exit mobile version