മുലപ്പാല്‍ കുപ്പിയിലാക്കി വില്‍പന; 50 മില്ലിലിറ്ററിന് 500 രൂപ, സ്ഥാപനം പൂട്ടി സീല്‍ ചെയ്തു, ഉടമയ്‌ക്കെതിരെ കേസ്

സ്ഥാപന ഉടമ മുത്തയ്യയ്‌ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തു.

ചെന്നൈ: മുലപ്പാല്‍ കുപ്പിയിലാക്കി വില്‍പന നടത്തിയ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് എത്തി സീല്‍ ചെയ്തു. മാധവാരത്തെ ലൈഫ് വാക്‌സിന്‍ സ്റ്റോറാണ് പൂട്ടിയത്. സംഭവത്തില്‍ സ്ഥാപന ഉടമ മുത്തയ്യയ്‌ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തു.

ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ 45 കുപ്പി മുലപ്പാല്‍ കണ്ടെത്തി. 50 മില്ലിലിറ്റര്‍ ബോട്ടില്‍ 500 രൂപയ്ക്കാണ് വിറ്റിരുന്നത്. പാല്‍ നല്‍കിയവരുടെ പേര് ബോട്ടിലിനു പുറത്ത് രേഖപ്പെടുത്തിയിരുന്നു. ഇവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

മുലപ്പാല്‍ വില്‍ക്കുന്നത് നിയമ വിരുദ്ധമാണെന്ന് ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ചെന്നൈയിലെ മുലപ്പാല്‍ വില്പനയില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് പോലീസും ഭക്ഷ്യസുരക്ഷാ വകുപ്പും അറിയിച്ചു. പിടിച്ചെടുത്ത കുപ്പികളിലെ പാല്‍ ഗിണ്ടിയിലെ ലാബിലേക്ക് അയച്ചു.

ഏത് രീതിയിലാണ് പാല്‍ പാസ്ചറൈസ് ചെയ്തതെന്ന് വ്യക്തമാകാനാണിത്. റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് തുടര്‍നടപടി ഉണ്ടാകുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ പറഞ്ഞു. ആശുപത്രികളിലുള്ള മുലയൂട്ടുന്ന അമ്മമാരില്‍ നിന്നാണ് പാല്‍ ശേഖരിച്ചതെന്ന് റെയ്ഡില്‍ കുടുങ്ങിയ മാധവാരത്തെ ലൈഫ് വാക്‌സീന്‍ സ്റ്റോര്‍ ഉടമ പറഞ്ഞു.

Exit mobile version