ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം, 6 പേര്‍ക്ക് ദാരുണാന്ത്യം; 32 പേര്‍ക്ക് പരിക്ക്

ബസില്‍ ആകെ 42 പേരുണ്ടായിരുന്നു. 32 പേര്‍ക്ക് പരിക്കേറ്റു.

ഹൈദരാബാദ്: ആന്ധ്രയില്‍ ഉണ്ടായ വാഹനാപകടത്തില്‍ 6 പേര്‍ക്ക് ദാരുണാന്ത്യം. പല്‍നാട്ടില്‍ ഹൈദരാബാദ് -വിജയവാഡ ദേശീയ പാതയിലാണ് ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ബപട്‌ല ജില്ലയിലെ നിലയപാലത്തിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്നു ബസ്. കാശി ബ്രഹ്മേശ്വര റാവു (62), ലക്ഷ്മി (58), ശ്രീസായി (9), ബസ് ഡ്രൈവർ ആൻജി, ടിപ്പർ ഡ്രൈവർ മധ്യപ്രദേശ് സ്വദേശി ഹരി സിങ് എന്നിവരാണ് മരിച്ചത്. എന്നാൽ മരിച്ചവരിൽ ഒരാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. സംഭവം അറിഞ്ഞയുടനെ ഫയർ എഞ്ചിൻ സ്ഥലത്തെത്തി തീയണച്ചെങ്കിലും അപ്പോഴേക്കും രണ്ടു വാഹനങ്ങളും പൂർണമായും കത്തി നശിച്ചിരുന്നു. പരിക്കേറ്റവരെ ചിലക്കലൂരിപേട്ടയിലെയും ഗുണ്ടൂരിലെയും സർക്കാർ ആശുപത്രികളിലേക്ക് മാറ്റി.

ബസില്‍ ആകെ 42 പേരുണ്ടായിരുന്നു. 32 പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രയില്‍ നിന്നും വോട്ട് ചെയ്ത് മടങ്ങിയവര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. ബസിന് തീപിടിച്ച ഉടൻ യാത്രക്കാർ ജനൽ ചില്ലുകൾ തകർത്ത് പുറത്തേക്ക് ചാടി. എന്നാൽ, പ്രായമായവർക്കും കുട്ടികൾക്കും പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഇവരാണ് അപകടത്തിൽ പെട്ടത്.

Exit mobile version