ഗ്യാന്‍വാപി മസ്ജിദില്‍ ആരാധന നടത്തി ഹൈന്ദവ വിഭാഗം; സുരക്ഷ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: വാരാണസി കോടതി അനുമതി നല്‍കിയതിന് പിന്നാലെ ഗ്യാന്‍വാപി മസ്ജിദില്‍ ആരാധന നടത്തി ഹൈന്ദവ വിഭാഗം. ഗ്യാന്‍വാപി മസ്ജിദിന്റെ പേരും ഹിന്ദുത്വ സംഘടനകള്‍ മറച്ചു. മാത്രമല്ല മസിജിദിന് പുറത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡില്‍ ഗ്യാന്‍വാപി ക്ഷേത്രം എന്നാക്കി സ്റ്റിക്കറും ഒട്ടിച്ചു. ഗ്യാന്‍വാപി മസ്ജിദ് എന്നായിരുന്നു സൂചന ബോര്‍ഡിലുണ്ടായിരുന്നത്. ഇതോടെ മസ്ജിദിന് മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു.

ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദു വിഭാഗത്തിന് ആരാധനയ്ക്ക് അനുമതി നല്‍കിയിരുന്നു. വാരാണസി ജില്ലാ കോടതിയാണ് അനുമതി നല്‍കിയത്. ഏഴ് ദിവസത്തിനകം ജില്ലാ ഭരണകൂടം ക്രമീകരണമൊരുക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഗ്യാന്‍വാപി പള്ളിയിലെ തെക്ക് ഭാഗത്തെ നിലവറയില്‍ പൂജ നടത്താനാണ് അനുമതി. പള്ളിയുടെ നിലവറയിലേക്ക് ഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന് ബാരിക്കേഡുകള്‍ നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയിരുന്നു.

പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ സര്‍വേക്കായി സുപ്രീം കോടതി നിര്‍ദേശപ്രകാരം സീല്‍ ചെയ്തിരിക്കുകയായിരുന്നു ഈ നിലവറ. പൂജ ഏഴ് ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ഹിന്ദു വിഭാഗം അഭിഭാഷകന്‍ അഡ്വ. വിഷ്ണു ശങ്കര്‍ ജെയിന്‍ വിധിക്ക് പിന്നാലെ വ്യക്തമാക്കിയിരുന്നു. ജില്ലാ കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്നായിരുന്നു അന്‍ജുമാന്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകന്‍ അഖ്ലാഖ് അഹമ്മദിന്റെ പ്രതികരണം. ഹര്‍ജി തള്ളണമെന്ന മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ഫെബ്രുവരി എട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

മസ്ജിദ് നിര്‍മ്മിക്കുന്നതിന് മുമ്പ് ഗ്യാന്‍വാപി പള്ളിയുടെ സ്ഥാനത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ ഭരണകാലത്ത് പതിനേഴാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന കെട്ടിടം നശിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദേവനാഗരി, തെലുങ്ക്, കന്നഡ, മറ്റ് ലിപികളില്‍ എഴുത്തുകളുള്ള പുരാതന ഹിന്ദു ക്ഷേത്രത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ലിഖിതങ്ങളില്‍ ജനാര്‍ദ്ദനന്‍, രുദ്രന്‍, ഉമേശ്വരന്‍ എന്നിങ്ങനെ മൂന്ന് പേരുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

Exit mobile version