മധ്യപ്രദേശിലും ഓപ്പറേഷന്‍ കമല? കമല്‍നാഥ് സര്‍ക്കാരിനെ മറിച്ചിടാന്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ബിജെപി വാഗ്ദാനം ചെയ്തത് 100 കോടി! ആരോപണവുമായി ദിഗ്‌വിജയ് സിങ്

ന്യൂഡല്‍ഹി: മധ്യപ്രദേശ് സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണത്തിലേറാന്‍ ബിജെപി ശ്രമങ്ങള്‍ നടത്തുന്നെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ്. മദ്യ്പ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ മറിച്ചിടാന്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ബിജെപി 100 കോടി വാഗ്ദാനം ചെയ്‌തെന്നാണ് ദിഗ്‌വിജയ് ആരോപിക്കുന്നത്. ബിജെപി എംഎല്‍എ നാരായണ്‍ ത്രിപാദിയ്‌ക്കെതിരെയാണ് ഗുരുതര ആരോപണവുമായി ദിഗ്‌വിജയ് സിംഗ് രംഗത്തെത്തിയത്.

‘ബിജെപി എംഎല്‍എ നാരായണ്‍ ത്രിപാദി, മോറെന ജില്ലയിലെ സബല്‍ഗഢ് എംഎല്‍എയായ ബൈജ്‌നാഥ് കുശ്വാഹയെ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തെ ഒരു ഭക്ഷണശാലയിലേക്ക് നാരായണ്‍ കൂട്ടിക്കൊണ്ടുപോയി. മുന്‍ മന്ത്രിമാരായ നരോട്ടാം മിശ്രയും വിശ്വാസ് സാരംഗും കുശ്വാഹയുമായി കൂടിക്കാഴ്ച നടത്തി. അവര്‍ സര്‍ക്കാരിനെ മറിച്ചിടാന്‍ കുശ്വാഹയ്ക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തു. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ മന്ത്രിസ്ഥാനവും അവര്‍ കുശ്വാഹയ്ക്ക് വാഗ്ദാനം ചെയ്തു.’

ചാര്‍ട്ടേഡ് വിമാനത്തില്‍ അവര്‍ക്കൊപ്പം യാത്ര ചെയ്യാനും കുശ്വാഹയെ ക്ഷണിച്ചിരുന്നെങ്കിലും കുശ്വാഹ തയ്യാറായില്ലെന്നും ദിഗ്‌വിജയ് സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം ആരോപണത്തെ തള്ളി ബിജെപി നേതാക്കള്‍ രംഗത്തെത്തി. ദിഗ്‌വിജയ് സിംഗ് ഉന്നയിച്ച തനിക്കെതിരെ ആരോപണങ്ങള്‍ കള്ളസമാണെന്നും തെളിയിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും നരോട്ടാം മിശ്ര പറഞ്ഞു.

ആരോപണത്തെ ഗൗരവമായി കാണുന്നില്ലെന്ന് പ്രതിപക്ഷനേതാവ് ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു.

Exit mobile version