‘ഞാന്‍ എന്റെ ഖേല്‍ രത്‌നയും അര്‍ജുന അവാര്‍ഡും തിരിച്ചുനല്‍കുന്നു’: പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി വിനേഷ് ഫൊഗട്ട്

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പിന് പിന്നാലെ കായിക താരങ്ങളുടെ പ്രതിഷേധം ശക്തമായി തുടരുന്നു. ഗുസ്തി താരങ്ങളായ സാക്ഷി മാലിക് കരിയര്‍ അവസാനിപ്പിച്ചും ബജ്‌റംഗ് പൂനിയയും വിജേന്ദര്‍ സിംഗും പദ്മശ്രീ തിരിച്ചുനല്‍കിയും പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ ഖേല്‍ രത്‌ന, അര്‍ജുന പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിനേഷ് ഫൊഗട്ട്.

ഇന്ത്യയ്ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം സമ്മാനിച്ച താരമാണ് ഫൊഗട്ട്. അവാര്‍ഡ് തിരിച്ചുനല്‍കുന്നതായി അറിയിച്ച് വിനേഷ് പ്രധാനമന്ത്രിക്ക് കത്തെഴുതി. സാക്ഷി മാലിക് ഗുസ്തി കരിയര്‍ അവസാനിപ്പിച്ചു. ബജ്‌റംഗ് പൂനിയ പദ്മശ്രീ തിരികെ നല്‍കി. ഒളിംപിക്‌സ് മെഡല്‍ ജേതാക്കളായ താരങ്ങള്‍ ഇത്തരം തീരുമാനങ്ങള്‍ എടുത്തതിന് കാരണം രാജ്യത്തിന് അറിയാം. താങ്കള്‍ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ ഇക്കാര്യങ്ങള്‍ അറിയണം. വിനേഷ് ഫൊഗട്ടെന്ന ഞാന്‍ ഈ രാജ്യത്തിന്റെ മകളാണ്. മുന്‍ വര്‍ഷങ്ങളില്‍ ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ ഈ കത്തില്‍ പറയുന്നു.

2016ല്‍ സാക്ഷി മാലിക് ഒളിംപിക്‌സ് മെഡല്‍ വിജയിയായി. താങ്കളുടെ സര്‍ക്കാര്‍ സാക്ഷിയെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പ്രാചരണത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കി. അന്ന് ഈ രാജ്യത്തെ വനിതാ താരങ്ങള്‍ സന്തോഷിച്ചു. ഇന്ന് സാക്ഷി ഗുസ്തി അവസാനിക്കുമ്പോള്‍ ഞാന്‍ 2016 വീണ്ടും ഓര്‍ക്കുന്നു. സര്‍ക്കാര്‍ പരസ്യത്തിന് വേണ്ടി മാത്രമാണോ രാജ്യത്ത് വനിതാ താരങ്ങള്‍. സാക്ഷിയുടെ കരിയര്‍ അവസാനിച്ചിരിക്കുന്നു. ഇനി അത്തരം പരസ്യ ബോര്‍ഡുകള്‍ക്ക് പ്രസക്തിയില്ല.

സര്‍ക്കാര്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് ഞങ്ങള്‍ എതിര്‍പ്പ് പറഞ്ഞിട്ടില്ല. താങ്കളുടെ സര്‍ക്കാര്‍ രാജ്യത്തെ പെണ്‍കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്നുവെന്ന് കരുതി. ഒളിംപിക്‌സ് മെഡല്‍ വിജയിക്കാന്‍ ഞാന്‍ ആഗഹിക്കുന്നു. എന്നാല്‍ ഇന്ന് ആ സ്വപ്നം നശിക്കുകയാണ്. അടുത്ത തലമുറയിലെ വനിതാ താരങ്ങള്‍ക്ക് ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

ഞങ്ങള്‍ സമരം നടത്തിയപ്പോഴും ബ്രിജ്ഭൂഷണ്‍ തന്റെ ആധിപത്യം നിലനിര്‍ത്തി. അയാള്‍ മാധ്യമങ്ങളോട് നടത്തുന്ന പ്രസ്താവനകള്‍ കേള്‍ക്കാന്‍ താങ്കളുടെ ജീവിതത്തിലെ അഞ്ച് മിനിറ്റ് മാറ്റിവെക്കുക. അയാള്‍ എന്താണ് ചെയ്തതെന്ന് താങ്കള്‍ക്കറിയാം. താരങ്ങളെ അപമാനിക്കാനുള്ള ഒരവസരവും ബ്രിജ്ഭൂഷണ്‍ പാഴാക്കിയിട്ടില്ല. അനേകം താരങ്ങളുടെ കരിയര്‍ ബ്രിജ്ഭൂഷണ്‍ നശിപ്പിച്ചിട്ടുണ്ട്.

ഒരുപാട് തവണ ഞാന്‍ ഇതെല്ലാം മറക്കാന്‍ ശ്രമിച്ചിട്ടുണ്ട്. താങ്കളെ കണ്ടപ്പോള്‍ എല്ലാക്കാര്യങ്ങളും താന്‍ വിശദീകരിച്ചിട്ടുണ്ട്. ഒരു വര്‍ഷമായി ഞങ്ങള്‍ നീതിയ്ക്കായി പോരാടുകയാണ്. ആരും ഞങ്ങളെ ശ്രവിക്കുന്നില്ല. ഈ അവാര്‍ഡുകള്‍ക്ക് ഞങ്ങളുടെ ജീവനേക്കാള്‍ വിലയുണ്ട്. ഞങ്ങള്‍ ഈ അവാര്‍ഡ് നേടിയപ്പോള്‍ ഈ രാജ്യം സന്തോഷിച്ചു. നീതിക്കായി പോരാടിയപ്പോള്‍ ഞങ്ങള്‍ രാജ്യദ്രോഹികളായി. ഞങ്ങള്‍ രാജ്യദ്രോഹികളാണോയെന്ന് പ്രധാനമന്ത്രി പറയണം. ബജ്‌റംഗ് പദ്മശ്രീ തിരിച്ചുനല്‍കിയപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നുപോയി. എനിക്ക് ഈ പുരസ്‌കാരങ്ങള്‍ ലഭിച്ചപ്പോള്‍ എന്റെ അമ്മ വീട്ടിലും സമീപത്തും മധുരം വിതരണം ചെയ്തു. വിനേഷിനെ ടി വിയില്‍ കാണാന്‍ എല്ലാവരോടും പറഞ്ഞു.’

ഞാന്‍ പലതവണ ആലോചിച്ചു. ഞങ്ങളുടെ സമരം ടി വിയില്‍ കാണുമ്പോള്‍ എന്റെ അമ്മ എന്താവും കരുതുക. ഒരമ്മ തന്റെ മകളെ കാണാന്‍ പാടില്ലാത്ത അവസ്ഥയാണത്. മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരത്തിനും അര്‍ജുന അവാര്‍ഡിനും എന്റെ ജീവിതത്തില്‍ ഇനി പ്രസക്തിയില്ല. അത് താങ്കള്‍ക്ക് തിരികെ നല്‍കുന്നു. വിനേഷ് ഫൊഗട്ട്, ഈ രാജ്യത്തിന്റെ മകള്‍ എന്നെഴുതിയാണ് കത്ത് അവസാനിക്കുന്നത്.

Exit mobile version