കൂട്ടുകാരികളുടെ കുളിമുറിയില്‍ ഒളിക്യാമറ, യുവതിയും കാമുകനും പിടിയില്‍

കുളിമുറിയില്‍ ഒളിക്യാമറ വെക്കുകയും നാല് സുഹൃത്തുക്കളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് കേസ്.

ന്യൂഡല്‍ഹി: പേയിങ് ഗസ്റ്റുകളായി പിജി വിദ്യാര്‍ഥികള്‍ താമസിക്കുന്ന വീട്ടില്‍ ഒളിക്യാമറ വെച്ച യുവതിയും കാമുകനും പിടിയില്‍. ഛണ്ഡീഗഢിലാണ് സംഭവം. കുളിമുറിയില്‍ ഒളിക്യാമറ വെക്കുകയും നാല് സുഹൃത്തുക്കളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് കേസ്.

കാമുകന്റെ നിര്‍ദേശപ്രകാരമാണ് ഒളിക്യാമറ കുളിമുറിയില്‍ വെച്ചതെന്ന് യുവതി പോലീസിനോട് സമ്മതിച്ചു. ബാത്ത്‌റൂമില്‍ ക്യാമറ സ്ഥാപിക്കാനുള്ള ആശയം ലഭിച്ചത് ‘ദി കേരള സ്റ്റോറി’ എന്ന സിനിമയില്‍ നിന്നാണെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി.

ഇവരുടെ ഫോണുകള്‍ പോലീസ് പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ക്യാമറയിലോ അവരുടെ മൊബൈല്‍ ഫോണുകളിലോ വീഡിയോകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

കുളിമുറിയില്‍ സംശയാസ്പദമായ ഒരു ഉപകരണം കണ്ട യുവതികളിലൊരാള്‍ ഉടമയെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതേത്തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

അന്വേഷണത്തിനായി പിജിയിലെത്തുകയും ചെയ്തു. പരിശോധനയില്‍ ഒരു യുവതിയുടെ പോലീസ് വെരിഫിക്കേഷന്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്ന് പിജി ഉടമ പറഞ്ഞതോടെ പൊലീസിന് സംശയമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി കുറ്റം സമ്മതിച്ചു.

സംഭവത്തില്‍ യുവതിയുടെ കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ‘ദി കേരള സ്റ്റോറി’ എന്ന സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് ഒളിക്യാമറ സ്ഥാപിച്ചതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 354 സി, 509, ഐടി ആക്ട് സെക്ഷന്‍ 66 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Exit mobile version