ഷവര്‍മ്മ കഴിച്ച് പതിനാലുകാരിക്ക് ദാരുണാന്ത്യം, റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതര്‍, ചികിത്സ തേടിയത് 43 പേര്‍

ശനിയാഴ്ചയായിരുന്നു 14കാരി പാരമതി വേലൂറിന് സമീപത്തെ റെസ്റ്റോറന്റില്‍ നിന്ന് ഷവര്‍മ്മ കഴിച്ചത്.

തമിഴ്‌നാട്: നാമക്കലില്‍ ഷവര്‍മ കഴിച്ച പതിനാലുകാരിക്ക് ദാരുണാന്ത്യം. ശനിയാഴ്ചയായിരുന്നു 14കാരി പാരമതി വേലൂറിന് സമീപത്തെ റെസ്റ്റോറന്റില്‍ നിന്ന് ഷവര്‍മ്മ കഴിച്ചത്. ഈ റെസ്റ്റോറന്റില്‍ നിന്നും ഷവര്‍മ്മ കഴിച്ച മറ്റ് 43 പേര്‍ ആശുപത്രിയില്‍ ചികിത്സയിലായി. ഇതോടെ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ജില്ലാ ഭരണകൂടം അടപ്പിച്ചു.

അതേസമയം, ഷവര്‍മയ്ക്ക് നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ ചികിത്സ തേടിയവരുടെ പട്ടികയിലുണ്ടെന്ന് കളക്ടര്‍ വിശദമാക്കി. തന്തൂര്‍ വിഭവങ്ങള്‍ക്കും ഷവര്‍മ്മയ്ക്കുമാണ് താല്‍ക്കാലികമായി നിരോധിച്ചിട്ടുള്ളത്.


നാമക്കല്‍ മുന്‍സിപ്പാലിറ്റി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ടി കലൈഅരസിയാണ് മരിച്ചത്. മാതാപിതാക്കള്‍ക്കും സഹോദരനും ബന്ധുവിനൊപ്പവുമാണ് കലൈഅരൈസി ഈ റെസ്റ്റോന്റില്‍ നിന്ന് ഭക്ഷണം കഴിച്ചത്.

ഫ്രൈഡ് റൈസും, ഷവര്‍മ്മയും ഇറച്ചി വിഭവങ്ങളുമാണ് ഇവര്‍ ഇവിടെ നിന്ന് കഴിച്ചത്. എ എസ് പേട്ടയിലെ വീട്ടിലെത്തിയതിന് പിന്നാലെ പെണ്‍കുട്ടി ഛര്‍ദിക്കാന്‍ ആരംഭിക്കുകയായിരുന്നു. പനിയും തളര്‍ച്ചയും ഒഴിച്ചിലും കൂടിയായതോടെ പെണ്‍കുട്ടിയെ കുടുംബം സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഞായറാഴ്ച ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങിയ കലൈഅരൈസിയെ തിങ്കളാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഹോട്ടല്‍ ഉടമയും ഭക്ഷണം ഉണ്ടാക്കിയ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Exit mobile version