ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല, ഭക്ഷണം ഉണ്ടാക്കുന്നില്ല, മിക്ക സമയവും ഫോണില്‍ ചെലവഴിക്കുന്നു; വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്

വീട്ടുജോലി ഭാര്യ തന്നെ ചെയ്യണമെന്ന് നിര്‍ബന്ധം പിടിക്കുന്നതും ചിന്തിക്കുന്നതും ഇടുങ്ങിയ പിന്തിരിപ്പന്‍ മനോഭാവം മൂലമാണെന്ന് കോടതി വ്യക്തമാക്കി.

മുംബൈ: ഭാര്യ വീട്ടുജോലി ചെയ്യാതെ മുഴുവന്‍ സമയവും ഫോണ്‍ ഉപയാഗിക്കുകയാണെന്ന് കാണിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയില്‍ എത്തിയിരിക്കുകയാണ് ഒരു യുവാവ്. മുംബൈ സ്വദേശിയായ 35കാരനാണ് കോടതിയില്‍ വിവാഹ മോചന ഹര്‍ജിയുമായി എത്തിയത്.വിവാഹം കഴിഞ്ഞ് 13ാം വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.

2018ലാണ് യുവാവ് ആദ്യമായി വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയില്‍ സമീപിക്കുന്നത്. എന്നാല്‍ വിവാഹ മോചന ഹര്‍ജി കുടുംബ കോടതി തള്ളുകയായിരുന്നു. പിന്നീട് വീണ്ടും വിവാഹ മോചനം ആവശ്യപ്പെട്ട് യുവാവ് മുംബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഭാര്യ ദിവസത്തിന്റെ ഏറിയ പങ്കും ഭാര്യയുടെ അമ്മയുമായി ഫോണില്‍ സമയം കളയുകയാണെന്നും അതിനാല്‍ വീട്ട് ജോലികള്‍ തീരാറില്ല. മിക്ക ദിവസവും ഭക്ഷണം പോലും കഴിക്കാതെ ജോലിക്ക് പോവേണ്ട സ്ഥിതി നേരിടേണ്ടി വരുന്നുവെന്നും കാണിച്ചായിരുന്നു യുവാവിന്റെ പരാതി.

എന്നാല്‍ ഓഫീസ് ജോലി കഴിഞ്ഞ് വന്ന ശേഷം വീട്ടുജോലി തനിയെ ആണ് ചെയ്യേണ്ടി വരുന്നതെന്നും പരാതിപ്പെട്ടപ്പോള്‍ ഭര്‍തൃവീട്ടുകാരും ഭര്‍ത്താവും പീഡിപ്പിച്ചെന്നുമാണ് യുവാവിന്റെ ഭാര്യയുടെ പരാതി. നിരവധി തവണ ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചെന്നും യുവതി കോടതിയില്‍ മൊഴി നല്‍കി.

അതേസമയം, രൂക്ഷ വിമര്‍ശനമാണ് യുവാവിന് കോടതിയില്‍ നിന്നും നേരിടേണ്ടി വന്നത്. വീട്ടുജോലി ഭാര്യ തന്നെ ചെയ്യണമെന്ന് നിര്‍ബന്ധം പിടിക്കുന്നതും ചിന്തിക്കുന്നതും ഇടുങ്ങിയ പിന്തിരിപ്പന്‍ മനോഭാവം മൂലമാണെന്ന് കോടതി വ്യക്തമാക്കി. ഭാര്യയും ഭര്‍ത്താവും സമഭാവനയോടെ വീട്ടിലെ ജോലികള്‍ ചെയ്യണമെന്നും കോടതി നിരീക്ഷിച്ചു. പ്രാകൃതമായ മനോഭാവമാണ് വീട്ട് ജോലികള്‍ സ്ത്രീകളുടേത് മാത്രമാണെന്ന് വാദിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

ഭാര്യ, വീട്ടുകാരുമായി സംസാരിക്കുന്നതിന് അനാവശ്യമായി കാണരുതെന്നും, വിവാഹം കഴിച്ചു എന്നത് കൊണ്ട് ഭാര്യയുടെ മാതാപിതാക്കളുമായുള്ള ബന്ധം ഉപേക്ഷികണം എന്നില്ലെന്നും കോടതി വ്യക്തമാക്കി.

Exit mobile version