ജനുവരി 8, 9ന് കേരളം നിശ്ചലമാകും; രാജ്യത്തെ മുഴുവന്‍ ജീവനക്കാരും പണിമുടക്കും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ മുഴുവന്‍ ജീവനക്കാരും പണിമുടക്കുന്നു. മിനിമം കൂലി 18000 രൂപയാക്കുക, റെയില്‍വേ സ്വകാര്യവല്‍കരണ നീക്കം ഉപേക്ഷിക്കുക, പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാതിരിക്കുക, തൊഴിലെടുക്കുന്നവര്‍ക്ക് മിനിമം 3000 രൂപ പെന്‍ഷന്‍ നല്‍കുക എന്നീ 12 ഇന ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി രാജ്യത്തെ തൊഴിലാളികള്‍ ജനുവരി 8, 9 തീയതികളില്‍ പണിമുടക്കും.

ബിഎംഎസ് ഒഴികെയുളള രാജ്യത്തെ എല്ലാ ട്രേഡ് യൂണിയനുകളും ഉള്‍പ്പെട്ട സംയുക്ത ട്രേഡ് യൂണിയനാണ് ദേശീയ പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. കേരളജനതയുടെ കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായ രോഷപ്രകടനം സംസ്ഥാനത്തെ നിശ്ചലമാക്കും.

ഐഎന്‍ടിയുസി, എഐടിയുസി, സിഐടിയു അടക്കമുളള 10 ഓളം സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. സംഘപരിവാര്‍ തൊഴിലാളി സംഘടനയായ ബിഎംഎസ് ഈ സമരത്തില്‍ പങ്കെടുക്കുന്നില്ല.

ബാങ്കിങ്, പ്രതിരോധം എന്നീ മേഖലയിലെ ജീവനക്കാരും, പൊതുമേഖലാ സ്ഥാപനങ്ങിലെ ജീവനക്കാരും റോഡ് ട്രാന്‍സ്പോര്‍ട്ട് മേഖലയിലെ ജീവനക്കാരും ഒപ്പം അസംഘടിത മേഖലയിലെ തൊഴിലാളികളും പങ്കാളികളാവും. രാജ്യം നിശ്ചലമാകുന്ന തൊഴിലാളി മുന്നേറ്റമാവും നടക്കാന്‍ പോകുന്നതെന്ന് സംയുക്ത സമര സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പെതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന തടയുക, എത് തൊഴിലാളികളെയും തൊഴിലുടമക്ക് പിരിച്ച് വിടാന്‍ അവകാശം നല്‍കുന്ന കാടന്‍ തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമായി ഉയര്‍ത്തുന്നുണ്ട്.

തികച്ചും ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന പണിമുടക്കില്‍ ജിഎസ്ടിയുടെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന വ്യാപാരികളും പങ്കെടുക്കുമെന്നാണ് തൊഴിലാളി സംഘടനകളുടെ പ്രതീക്ഷ. ദിദ്വിന പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലിന്റെ പ്രതീതി സൃഷ്ടിക്കാനാണ് സാധ്യത.

Exit mobile version