സമരം നടത്തുന്നത് കര്‍ഷകരല്ല, ഒരു പണിയുമില്ലാത്ത മദ്യപാനികളെന്ന് ബിജെപി എംപി; വാഹനം തല്ലി തകര്‍ത്ത് കരിങ്കൊടി കാണിച്ച് കര്‍ഷകര്‍

ഹിസാര്‍: കര്‍ഷക സമരത്തെ അധിക്ഷേപിച്ച ബിജെപി എംപിക്ക് എതിരെ കര്‍ഷകരുടെ പ്രതിഷേധം. ബിജെപി രാജ്യസഭ എംപി രാം ചന്ദര്‍ ജംഗ്രയ്ക്കെതിരെയാണ് വ്യാപക പ്രതിഷേധമുണ്ടായത്. ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ ധര്‍മശാല ഉദ്ഘാടനം ചെയ്യാനെത്തിയ എംപിയെ കര്‍ഷകര്‍ തടഞ്ഞ് കരിങ്കൊടി കാണിക്കുകയും വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയുമായിരുന്നു.

പരിപാടിക്കിടെ കര്‍ഷക സമരത്തെ കുറിച്ച് എംപി നടത്തിയ പരാമര്‍ശമാണ് പ്രതിഷേധത്തിന് കാരണമായത്. സമരം നടത്തുന്നത് കര്‍ഷകരല്ലെന്നും ഒരു പണിയുമില്ലാത്ത മദ്യപാനികളാണെന്നുമായിരുന്നു പ്രസ്താവന. സമരം ചെയ്യുന്നവരെ ജനങ്ങള്‍ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകര്‍ സംഭവ സ്ഥലത്ത് മുദ്രാവാക്യം വിളികളുമായി ഒത്തുകൂടുകയും കരിങ്കൊടി ഉയര്‍ത്തുകയുമായിരുന്നു. സ്ഥലത്ത് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം രോഹ്തകിലും എംപിക്ക് നേരെ കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു.

അതേസമയം, കാര്‍ തകര്‍ത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് ചില കര്‍ഷകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Exit mobile version