ഉപഭോക്താക്കൾക്ക് ഇനി ഏത് ഏജൻസിയിൽ നിന്നും പാചകവാതക സിലിണ്ടർ വാങ്ങിക്കാം; ബുക്കിങ് ചട്ടങ്ങളിൽ മാറ്റം

പാലക്കാട്: പാചകവാതക സിലിണ്ടറുകൾ ഇനി ഉപഭോക്താക്കൾക്ക് ഏത് ഏജൻസിയിൽനിന്നും വാങ്ങിക്കാനുള്ള സൗകര്യം വരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) എന്നീ മൂന്നു കമ്പനികളും ചേർന്ന് ഇതിനായി ഒരു പ്രത്യേക പ്ലാറ്റ്‌ഫോം രൂപവത്കരിക്കാൻ തീരുമാനിച്ചു.

ഇതോടെ പാചകവാതക ആവശ്യത്തിന് സ്വന്തം ഏജൻസിയെമാത്രം ആശ്രയിക്കാതെ, മറ്റേതെങ്കിലും ഏജൻസിയാണ് സമീപത്ത് ഉള്ളതെങ്കിൽ അവിടെ നിന്നും സിലിണ്ടർ വാങ്ങിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. ഇതിനായി ബുക്കിങ് ചട്ടങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ട്. പാചകവാതകം ‘ബുക്ക്’ ചെയ്യുന്നതിനുള്ള മുഴുവൻ പ്രക്രിയയും വേഗത്തിലാക്കുന്ന കാര്യം സർക്കാരും എണ്ണക്കമ്പനികളും പരിഗണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുക്കിങ് നിയമങ്ങൾ മാറ്റാൻ നടപടിയെടുക്കുന്നത്.

നിലവിൽ സിലിണ്ടറുകളുടെ ബുക്കിങ്ങിൽ 2020 നവംബർ ഒന്നുമുതൽ ഒടിപി അടക്കമുള്ളവ ഏർപ്പെടുത്തി ചില മാറ്റങ്ങൾ നടപ്പാക്കിയിരുന്നു. ഇതേത്തുടർന്ന് ബുക്കിങ് സംവിധാനം കൂടുതൽ സുരക്ഷിതവും മികച്ചതുമാക്കാൻ സാധിച്ചതായി എണ്ണക്കമ്പനികൾ വിലയിരുത്തിയെങ്കിലും പെട്രോളിയം മന്ത്രാലയത്തിൽ തുടർന്നും പാചകവിതരണവുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിരുന്നു.

തുടർന്ന് എണ്ണക്കമ്പനികളുടെ പ്രതിനിധികളുമായി പെട്രോളിയം സെക്രട്ടറി നടത്തിയ ചർച്ചയിലാണ് ഏത് ഏജൻസിയിൽനിന്നും പാചകവാതകം എന്ന ആശയം ഉയർന്നുവന്നതെന്ന് ഐഒസി വൃത്തങ്ങൾ പറഞ്ഞു. പാചകവാതക ബുക്കിങ് ചട്ടത്തിൽ മാറ്റംവരുത്താനുള്ള പ്രാരംഭനടപടികൾ പെട്രോളിയം മന്ത്രാലയം തുടങ്ങിയെന്ന് ഐഒസി വൃത്തങ്ങൾ വ്യക്തമാക്കി.

Exit mobile version