ജെഎന്‍യുവിന്റെ പേര് മാറ്റണം, വിവേകാനന്ദ സര്‍വകലാശാല എന്നാക്കണം; വിവേകാനന്ദനാണ് ഇന്ത്യ എന്ന ആശയത്തിനായി നിലകൊണ്ടതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി

ബംഗളൂരു: ജെഎന്‍യുവിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് രംഗത്ത്. ബിജെപി ജനറല്‍ സെക്രട്ടറിയും കര്‍ണാടക മന്ത്രിയുമായ സിടി രവിയാണ് ഈ ആവശ്യവുമായി എത്തിയത്. ജെഎന്‍യുവിന്റെ പേര് മാറ്റി പകരം വിവേകാനന്ദ സര്‍വകലാശാല എന്നാക്കണമെന്ന് സിടി രവി പറഞ്ഞു,

വിവേകാനന്ദനാണ് ഇന്ത്യ എന്ന ആശയത്തിനായി നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ‘വിവേകാനന്ദന്റെ തത്വവും മൂല്യവുമാണ് ഭാരതമെന്ന മഹത്വത്തെ ശക്തിപ്പെടുത്തിയത്. ദേശസ്നേഹിയായ ആ സന്യാസിയുടെ ജീവിതം തലമുറകളെ പ്രചോദിപ്പിക്കും’, സിടി രവി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്രമോഡി ജെഎന്‍യുവില്‍ വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തത് കഴിഞ്ഞ ആഴ്ചയായിരുന്നു. ജെഎന്‍യുവില്‍ പ്രതിമ സ്ഥാപിച്ചതില്‍ അങ്ങേയറ്റം അഭിമാനം തോന്നുവെന്ന് പ്രതിമ അനാച്ഛാദനം ചെയ്തത് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

പ്രതിമ എല്ലാവര്‍ക്കും ഊര്‍ജവും ധൈര്യവും പകരട്ടെയെന്നും മോഡി ചടങ്ങില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജെഎന്‍യുവിന്റെ പേര് മാറ്റി വിവേകാനന്ദ സര്‍വകലാശാല എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് രംഗത്തെത്തിയത്.

Exit mobile version