പശുവിനെ രക്ഷിക്കാന്‍ വെട്ടിച്ചു; കാര്‍ മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം, അപകടം ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെ

ഭോപ്പാല്‍: റോഡിലേയ്ക്ക് ഇറങ്ങിയ പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. സുഹൃത്തുക്കളായ മൂന്ന് സ്ത്രീകളാണ് അപകടത്തില്‍ മരണപ്പെട്ടത്. മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ദേശീയപാതയിലാണ് അപകടം നടന്നത്. ഭോപ്പാലില്‍ നിന്ന് 214 കിലോമീറ്റര്‍ വടക്കാണ് സംഭവം.

ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് ഓംകരേശ്വരിലേക്ക് പോയതായിരുന്നു സംഘം. ക്ഷേത്ര സന്ദര്‍ശനത്തിനു ശേഷമുള്ള മടക്ക യാത്രയ്ക്ക് ഇടയിലാണ് അപകടമുണ്ടായത്. സന്തോഷ് കുമാരി (48), ഗായത്രി സിംഗ് (42), പൂനം ഭാരതി (40) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ബിന്ദു ശര്‍മ (40)യെ പരിക്കുകളോടെ ഗ്വാളിയറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.

ഗ്വാളിയറിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ഗായത്രിയും പൂനവും മരിച്ചത്. സന്തോഷ് കുമാരി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. റോഡില്‍ ഒരു പശുവിനെ കണ്ടപ്പോള്‍ കാര്‍ വെട്ടിച്ചതായി കാറോടിച്ചിരുന്ന ബിന്ദു ശര്‍മ പോലീസിനോട് പറഞ്ഞു. ഇതോടെ നിയന്ത്രണം നഷ്ടമായ കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.

Exit mobile version