‘ജനിച്ചത് മുതല്‍ മുപ്പത് വയസുവരെ സ്ത്രീയായി ജീവിച്ചു’; താന്‍ ഒരു പുരുഷനാണെന്ന് അറിഞ്ഞത് 30 വര്‍ഷങ്ങള്‍ക്ക് ശേഷം; അമ്പരപ്പ്

കൊല്‍ക്കത്ത; 30 വര്‍ഷം സ്ത്രീയായി ജീവിച്ച താന്‍ ഒരു പുരുഷന്‍ ആണെന്ന് അറിഞ്ഞ അമ്പരപ്പിലാണ് ഈ കൊല്‍ക്കത്ത സ്വദേശി. ഒന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇവര്‍ വിവാഹിതയായത്. തന്റെ സ്വത്വത്തെപ്പറ്റി യാതൊരുവിധ സംശയങ്ങളും ഇവര്‍ക്കുണ്ടായിരുന്നില്ല.

പക്ഷേ പെട്ടെന്നൊരു ദിവസം സംഭവങ്ങള്‍ മാറിമറിയുകയായിരുന്നു. കടുത്ത വയറു വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ ഒരു പുരുഷന്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു. പുരുഷനായിട്ടാണ് ജനിച്ചതെങ്കിലും സ്ത്രീയുടെ എല്ലാ ശാരീരിക സവിശേഷതകളും ഉണ്ടായിരുന്നത് കൊണ്ട് ഇവര്‍ സ്ത്രീയായിട്ടാണ് ജീവിച്ചത്. ജനിത വ്യത്യാസമാണ് ഇതിന് കാരണം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

‘ആന്‍ഡ്രജന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രം’ എന്ന അവസ്ഥയാണ് ഇതിനു കാരണമായി ഡോക്ടര്‍മാര്‍ പറയുന്നത്. ജനിതകപരമായി പുരുഷന്‍ ആയി ജനിക്കുകയും എന്നാല്‍ സ്ത്രീയുടേതായ എല്ലാ ശാരീരിക സവിശേഷതകള്‍ ഉണ്ടായിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. രൂപത്തില്‍ സ്ത്രീ തന്നെ ആയിരിക്കും. സ്ത്രീയുടെ ശബ്ദവും ശരീര അവയവങ്ങളും ഉണ്ടായിരിക്കും. ശരീരത്തിലെ സ്ത്രീ ഹോര്‍മോണുകളുടെ സാന്നിധ്യമാണ് അത്തരം ശാരീരിക ഘടന നല്‍കുന്നത്.

പക്ഷേ, ജനിക്കുമ്പോള്‍ തന്നെ ഗര്‍ഭപാത്രവും അണ്ഡാശയവും ഉണ്ടായിരിക്കില്ല. ക്രോമസോം ഘടന XX നു പകരം XY ആയിരിക്കും. കൂടാതെ, ഈ സ്ത്രീക്ക് ഇതുവരെ ആര്‍ത്തവവും ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 28 വയലുള്ള സഹോദരിയിലും ഇതേ ജനിതക വ്യത്യാസം കണ്ടെത്തി. കൂടാതെ ബയോപ്‌സി നടത്തിയപ്പോള്‍ ഇവര്‍ക്ക് ടെസ്റ്റിക്യുലാര്‍ ക്യാന്‍സര്‍ ആണെന്നും കണ്ടെത്തി.

അടിവയറ്റിലുണ്ടായ വേദനയെ തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍മാര്‍ ഈ സ്ത്രീയുടെ ജനിതകാവസ്ഥ കണ്ടെത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ജനിതക പ്രതിഭാസമാണിതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Exit mobile version