നാട്ടിൽ പതിനായിരങ്ങൾക്ക് കൊവിഡ്; സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ മകളുടെ വിവാഹം അതിഗംഭീരമാക്കി തമിഴ്‌നാട് മന്ത്രി; വിളിച്ചുവരുത്തിയത് ആയിരത്തിലേറെ അതിഥികളെ; വിവാദം

പൊള്ളാച്ചി: തമിഴ്‌നാട്ടിൽ പതിനായിരക്കണക്കിന് പേർ കൊവിഡ് ബാധിതരായിരിക്കെ നിരുത്തരവാദപരമായി പെരുമാറി ജനപ്രതിനിധി. ആയിരക്കണക്കിന് പേരുടെ ജീവൻ വെച്ച് പന്താടുന്ന രീതിയിൽ മകളുടെ വിവാഹം ഗംഭീരമായി ആഘോഷമാക്കി വിവാദത്തിൽ പെട്ടിരിക്കുകയാണ് തമിഴ്‌നാട്ടിലെ മന്ത്രി.

തമിഴ്‌നാട് മൃഗസംരക്ഷണ മന്ത്രി ഉടുമലൈ കെ രാധാകൃഷ്ണന്റെ മകൾ ജയപ്രണീതയും പൊള്ളാച്ചി നഗരസഭാ മുൻ വൈസ് ചെയർമാൻ ജയകുമാറിന്റെ മകൻ ആദിത്യനും തമ്മിലുള്ള വിവാഹമാണ് ആയിരങ്ങളുടെ സാന്നിധ്യത്തിൽ നടന്നത്. തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള ചെന്നൈയിൽനിന്നു മാത്രം ആയിരത്തിലേറെ അതിഥികൾ വിവാഹത്തിൽ പങ്കെടുത്തു.

കോലാർപെട്ടി ശ്രീനിവാസപെരുമാൾ ക്ഷേത്രത്തിലാണു വിവാഹം നടന്നത്. ജൂൺ 11 മുതൽ ആരംഭിച്ച വിവാഹ ചടങ്ങുകൾ ഇന്നലെയാണ് സമാപിച്ചത്. സംസ്ഥാനത്തെ 15 മന്ത്രിമാർ, ഉയർന്ന ഉദ്യോഗസ്ഥർ, പാർട്ടി നേതാക്കൾ, അണികൾ, ബന്ധുമിത്രാദികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഭൂരിഭാഗം ആളുകളും സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ ചെയ്തിരുന്നില്ല.

വിശാലമായ തെങ്ങിൻതോപ്പിൽ ലക്ഷങ്ങൾ മുടക്കി ഒരുക്കിയ വലിയ പന്തലിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിഭവസമൃദ്ധമായ വിരുന്നും ഒരുക്കിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥർക്കു രാവിലെ 10 മുതലും പാർട്ടി നേതാക്കൾക്കും അണികൾക്കും ഉച്ചകഴിഞ്ഞു മൂന്നുമുതലും എന്ന സമയക്രമം നിശ്ചയിച്ചായിരുന്നു സൽക്കാരം. 300ലധികം പോലീസ് അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. മാധ്യമ പ്രവർത്തകരെ ഒഴിവാക്കിയായിരുന്നു ചടങ്ങുകൾ.

Exit mobile version