മുംബൈ: കൊടും കുറ്റവാളിയും അമ്പതോളം സ്‌ഫോടനക്കേസുകളിലെ പ്രതിയുമായ ജലീസ് അന്‍സാരി (68) പരോളിനിറങ്ങി മുങ്ങി. 1993ലെ മുംബൈ സ്‌ഫോടന കേസടക്കം നിരവധി കേസുകളിലെ പ്രതയാണ് ജലീസ് അന്‍സാരി. ഡോക്ടര്‍ ബോംബ് എന്നറിയിപ്പെടുന്ന ജലീസ് അന്‍സാരിയ്ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
സൗത്ത് മുംബൈ മോമിന്‍പുര സ്വദേശിയാണ് ജലീസ്. മഹാരാഷ്ട്ര പോലിസും മഹാരാഷ്ട്ര എടിഎസും ഇയാള്‍ക്കായി വലവിരിച്ചു. സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ പരോളിനിറങ്ങിയ ജലീസ് പരോള്‍ അവസാനിക്കുന്ന വെള്ളിയാഴ്ച തിരിച്ചെത്താതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുങ്ങിയതായി വ്യക്തമായത്.
രാജസ്ഥാനിലെ അജ്‌മേര്‍ സെനന്‍ട്രല്‍ ജയിലില്‍ നിന്നാണ് ജലീസ് പരോളിനിറങ്ങിയത്. പരോള്‍ ദിവസങ്ങളില്‍ എല്ലാ ദിവസവും 10.30നും 12നും ഇടയില്‍ മുംബൈ അഗ്രിപദ പോലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടിയിരുന്നു. എന്നാല്‍, പരോള്‍ അവസാനിക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസമായ വ്യാഴാഴ്ച ജലീസ് ഒപ്പിടാനെത്തിയില്ല.
തുടര്‍ന്ന് ഇയാളുടെ മകന്‍ കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തി. ഇതോടെയാണ് മുങ്ങിയ വിവരം മനസിലായത്. മകന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.
ബോംബ് നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനായ അന്‍സാരി സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. 2008ലെ മുംബൈ ബോംബ് സ്‌ഫോടവുമായി ബന്ധപ്പെട്ട് എന്‍ഐഎ 2011ല്‍ ഇയാളെ ചോദ്യം ചെയ്തിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജലീസ് രാജസ്ഥാനിലെ അജ്മീര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്.