കര്‍ഷകരുടെ ഉറക്കംകെടുത്തി പാകിസ്താനില്‍ നിന്ന് അതിര്‍ത്തി കടന്ന് എത്തിയത് ലക്ഷക്കണക്കിന് വെട്ടുകിളികള്‍! ഗുജറാത്തിലെ കര്‍ഷകര്‍ ആശങ്കയില്‍

പാകിസ്താനിലെ സിന്ധ് മേഖലയില്‍ നിന്നാണ് വെട്ടുകിളികള്‍ ഇന്ത്യ-പാക് അതിര്‍ത്തിയിലേക്കും ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളുടെ വിവിധ പ്രദേശങ്ങളിലേയ്ക്കും എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഗാന്ധിനഗര്‍: ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരെ ആശങ്കയിലാഴ്ത്തി വെട്ടുകിളി ആക്രമണം. പാകിസ്താനിലെ സിന്ധ് മേഖലയില്‍ നിന്നാണ് വെട്ടുകിളികള്‍ ഇന്ത്യ-പാക് അതിര്‍ത്തിയിലേക്കും ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളുടെ വിവിധ പ്രദേശങ്ങളിലേയ്ക്കും എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ലക്ഷക്കണക്കിന് വെട്ടുകിളികള്‍ കൂട്ടമായെത്തി വിളനശിപ്പിക്കുമ്പോള്‍ എങ്ങനെ നേരിടണമെന്നറിയാതെ നട്ടംതിരിയുകയാണ് ഇവിടുത്തെ കര്‍ഷകര്‍. വടക്കന്‍ ഗുജറാത്തിലെ അതിര്‍ത്തി ജില്ലകളായ ബനസ്‌കന്ദ, പത്താന്‍, കച്ച് എന്നിവിടങ്ങളിലെ 20 താലൂക്കുകളിലാണ് വെട്ടുകിളികളുടെ ആക്രമം രൂക്ഷമായിരിക്കുന്നത്.

ആവണക്ക്, ജീരകം, പരുത്തി, ഗോതമ്പ് അടക്കമുള്ള പുല്‍ ഇനത്തില്‍പ്പെട്ട ചെടികള്‍ കൂട്ടത്തോടെ തിന്നുനശിപ്പിക്കുകയാണ്. പകല്‍ സമയങ്ങളില്‍ പാടങ്ങളിലും കൃഷിയിടങ്ങളിലും പറന്നുനടക്കുന്ന പ്രാണികള്‍, രാത്രിയില്‍ സസ്യങ്ങളില്‍ ഇരിക്കും. ഇവയെ ഓടിക്കുന്നതിനായി ചെണ്ട കൊട്ടുകയും പാത്രങ്ങളില്‍ അടിച്ച് ശബ്ദമുണ്ടാക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനം ഇല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

പാകിസ്താന്‍ മേഖലയില്‍നിന്ന് ഒക്ടോബര്‍ മാസം മുതലാണ് ഗുജറാത്തിലെ കച്ചിലേയ്ക്ക് വെട്ടുകിളികള്‍ വരാന്‍ തുടങ്ങിയത്. പിന്നീട് അത് പത്താനിലേയ്ക്കും ബനസ്‌കന്ദയിലേയ്ക്കും വ്യാപിച്ചു. വെട്ടുകിളികളുടെ ഒരു സംഘം ഏകദേശം 10-15 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് വ്യാപിച്ചിരിക്കുന്നത്. ഇങ്ങനെ 99 വില്ലേജുകളില്‍ ഇവയുടെ ആക്രമണമുണ്ട്.

10 ആനകള്‍ അഥവാ 2500 മനുഷ്യര്‍ക്ക് വേണ്ട ഭക്ഷണം ഇവയുടെ ഒരു സംഘം ഒരു ദിവസംകൊണ്ട് തിന്നുതീര്‍ക്കും. ഇലകള്‍, പൂക്കള്‍, പഴങ്ങള്‍, വിത്തുകള്‍, എന്തിന് മരങ്ങളുടെ തോലു പോലും ഇവ കാര്‍ന്നുതിന്നും. കൂട്ടത്തോടെ വന്നിരുന്നാല്‍തന്നെ അവയുടെ ഭാരം മൂലം ചെടികള്‍ നശിച്ചുപോകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

അതേസമയം, വെട്ടുകിളിയുടെ ആക്രമണത്തില്‍ വിളനാശം നേരിട്ട കര്‍ഷകരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഗുജറാത്ത് കൃഷി മന്ത്രി ആര്‍സി ഫാല്‍ദു പറഞ്ഞു. ഇവയെ നേരിടുന്നതിന് 27 വിദഗ്ധ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. വെട്ടുകിളികളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ കീടനാശിനി തളിച്ച് ഇവയെ അകറ്റുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബനസ്‌കന്ദ ജില്ലയില്‍ കീടനാശിനി തളിക്കാന്‍ ആരംഭിച്ചതായി കളക്ടര്‍ സന്ദീപ് സാംഗിള്‍ പറഞ്ഞു.

Exit mobile version