കൺമുന്നിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിച്ചില്ല, വിവരം മറച്ചുവച്ചു, മൂന്നുപേർ അറസ്റ്റിൽ

കണ്ണൂർ: പുഴയിൽ കുളിക്കാനിറങ്ങിയ സുഹൃത്ത് ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുന്നത് കൺമുന്നിൽ കണ്ടിട്ടും രക്ഷിക്കാൻ ശ്രമിക്കാതിരുന്ന മൂന്നുപേർ അറസ്റ്റിൽ. കണ്ണൂരിലാണ് സംഭവം.

ചെടിക്കുളം സ്വദേശി തടത്തിൽ ജോബിൻ ആണ് മരിച്ചത്. മുപ്പത്തിമൂന്ന് വയസ്സായിരുന്നു. ഇരിട്ടിക്ക് സമീപം വട്ട്യറ പുഴയിൽ ഒഴുക്കിൽപ്പെട്ടാണ് ജോബിൻ മരിച്ചത്.

സംഭവത്തിൽ ജോബിന്റെ മൂന്ന് സുഹൃത്തുക്കൾ ആണ് അറസ്റ്റിലായത്. ഇരിട്ടി പയഞ്ചേരി പാറാൽ വീട്ടിൽ കെ കെ. സക്കറിയ (37), വിളക്കോട് നബീസ മൻസിലിൽ പി കെ സാജിർ (46), മുരുങ്ങോടി മുള്ളൻപറമ്പത്ത് വീട്ടിൽ എ കെ സജീർ (40) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

സെപ്റ്റംബർ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. ജോബിനും സക്കറിയയും സാജിരും സജീരും ഒന്നിച്ചായിരുന്നു ഉച്ചയ്ക്ക് ഒരു മണിയോടെ പുഴയിൽ കുളിക്കനിറങ്ങിയത്.

എന്നാൽ രാത്രി വൈകിയും ജോബിൻ വീട്ടിൽ എത്തിയില്ല. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വട്ട്യറ പുഴക്കരയിൽ ജോബിന്റെ വസ്ത്രം അഴിച്ചുവെച്ച നിലയിൽ കണ്ടത്.

ഇരിട്ടി പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രണ്ടാം ദിവസമാണ് ജോബിന്റെ മൃതദേഹം കണ്ടെത്തിയത്‌. ജോബിൻ കുളിക്കുന്നതിനിടെ ഇവരുമായി വാക്കേറ്റവും ചെറിയ ഉന്തും തള്ളും ഉണ്ടായി.

അതിനിടെയിലാണ് ജോബിൻ ഒഴുക്കിൽപ്പെട്ടത്‌. എന്നാൽ ഇവർ ജോബിനെ സഹായിക്കാതെ രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

Exit mobile version