വയനാട് ദുരിതബാധിതരുടെ മുഴുവന്‍ കടവും ബാങ്കുകള്‍ എഴുതിത്തളളണം, മറ്റൊന്നും പരിഹാരമല്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

പലിശ ഇളവ്, തിരിച്ചടവിനുള്ള കാലാവധി നീട്ടല്‍, ഇതൊന്നും പരിഹാര മാര്‍ഗമല്ല.

വയനാട്: ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതരുടെ വായ്പ ബാങ്കുകള്‍ പൂര്‍ണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പലിശ ഇളവ്, തിരിച്ചടവിനുള്ള കാലാവധി നീട്ടല്‍, ഇതൊന്നും പരിഹാര മാര്‍ഗമല്ല.

ദുരന്തം നടന്ന പ്രദേശത്തെ മുഴുവന്‍ കടങ്ങളും പൂര്‍ണമായും എഴുതിത്തളളണം. കടബാധ്യത സര്‍ക്കാര്‍ ബാധ്യത ഏറ്റെടുക്കേണ്ട അവസ്ഥ ഇല്ല. ബാങ്കുകള്‍ക്ക് തന്നെ അത് വഹിക്കണം. ബാങ്കുകള്‍ക്ക് താങ്ങാവുന്ന തുക മാത്രമേ വായ്പ ഇനത്തിലുളളുവെന്നും എസ്എല്‍ബിസി (ബാങ്കേഴ്‌സ് സമിതി)യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ കൃഷിഭൂമിയുടെ രൂപം തന്നെ മാറ്റിയിരിക്കുന്ന സ്ഥിതിയാണുള്ളത്. തുടര്‍വാസമോ കൃഷിയോ ഈ പ്രദേശങ്ങളില്‍ സാധ്യമല്ല. കര്‍ഷക കുടുംബങ്ങള്‍ കൂടുതലുളള പ്രദേശത്തെ മിക്കവരും വായ്പ എടുത്തിട്ടുണ്ട്. വീട് നിര്‍മ്മിക്കാന്‍ ലോണ്‍ എടുത്തവര്‍ക്ക് വീട് തന്നെ ഇല്ലാതായി. തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്. മാതൃക പരമായ നടപടികള്‍ ബാങ്കുകള്‍ സ്വീകരിക്കണം.

കേരള ബാങ്ക് അതില്‍ മാതൃക കാണിച്ചു. ദുരിതബാധിതര്‍ക്കുളള സഹായ ധനത്തില്‍ കൈയ്യിട്ട് വാരിയ ഗ്രാമീണ ബാങ്ക് നടപടി ശരിയല്ലെന്നും നടപടികള്‍ യന്ത്രികമായി മാറരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version