എറണാകുളം കോലഞ്ചേരിയിൽ കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

ഷാജീവന്റെ തിരോധാനത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയതിന് പിന്നാലെയാണ് പോലീസ് അന്വേഷണം കടുപ്പിച്ചത്.

കൊച്ചി: എറണാകുളം കോലഞ്ചേരിയില്‍ കാണാതായ ഓട്ടോ ഡ്രൈവര്‍ ഷാജീവന്റെ മൃതദേഹം കണ്ടെത്തി. ആലുവ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ആറ് ദിവസമായി ഇയാളെ കാണാതായിരുന്നു. ഷാജീവന്റെ തിരോധാനത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയതിന് പിന്നാലെയാണ് പോലീസ് അന്വേഷണം കടുപ്പിച്ചത്.

വായ്പയ്ക്ക് ജാമ്യം നിന്നതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു. സുഹൃത്തുക്കള്‍ ഷാജീവിനെ മര്‍ദ്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷാജീവിനെ കാണാതായത് എന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. രാത്രി ഓട്ടോയുമായി ഇറങ്ങിയ ഇയാള്‍ പിന്നെ തിരിച്ചെത്തിയില്ല.

കടയിരുപ്പിനു സമീപമുളള റോഡില്‍ ഓട്ടോ കണ്ടെത്തിയിരുന്നു. എന്നാല്‍ ഫോണും പേഴ്‌സും രേഖകളുമെല്ലാം ഓട്ടോയിലുണ്ടായിരുന്നു. അന്നേ ദിവസം ഷാജീവും സൃഹൃത്തുക്കളുമായി വാക്കുതര്‍ക്കമുണ്ടായെന്നും ഇവര്‍ മര്‍ദ്ദിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.

സൃഹൃത്തിന് വായ്പയെടുക്കാന്‍ ഷാജീവിന്റെ വാഹനം പണയം വച്ചിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങി. ഇതാണ് തര്‍ക്കത്തിന് കാരണം. ഭാര്യയുടെ പരാതിയില്‍ കേസെടുത്ത പുത്തന്‍കുരിശ് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

Exit mobile version