ട്രംപിന് അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്തി ഫേസ്ബുക്ക്

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് അനിശ്ചിതമായി നീട്ടിയതായി സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ്. അമേരിക്കയിലെ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. പ്രസിഡന്റിന്റെ അധികാര കൈമാറ്റം പൂര്‍ണമാകുന്നതുവരെ ഇത് തുടരുമെന്നാണ് സക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്.

‘ഈ സമയത്ത് പ്രസിഡന്റിന് ഞങ്ങളുടെ സേവനം തുടര്‍ന്നും ലഭ്യമാക്കുന്നതിന്റെ അപകടസാധ്യത വളരെ വലുതാണെന്ന് ഞങ്ങള്‍ വിചാരിക്കുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം അനിശ്ചിതമായോ, അല്ലെങ്കില്‍ അധികാര കൈമാറ്റം നടക്കുംവരെ രണ്ടാഴ്ചത്തേക്കെങ്കിലുമോ നീട്ടുകയാണ്’- സക്കര്‍ബര്‍ഗ് തന്റെ കുറിപ്പില്‍ പറയുന്നു

ട്രംപിന്റെ സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ കൂടുതല്‍ അക്രമങ്ങള്‍ക്ക് ഇടയാക്കുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ കഴിഞ്ഞ ദിവസം തന്നെ നീക്കം ചെയ്തത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെതിരേ രൂക്ഷമായ കലാപം അഴിച്ചുവിടുന്നതിന് പ്രേരിപ്പിക്കുന്നതിന് ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതാണ് ഇത്തരമൊരു നടപടിയിലേയ്ക്ക് നീങ്ങാന്‍ ഇടയാക്കിയതെന്നും സുക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടുന്നു.

വൈറ്റ്ഹൗസിനു പുറത്ത് നടത്തിയ ഒരു പ്രസംഗത്തിനിടെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തണമെന്ന് ട്രംപ് തന്റെ അനുയായികളോട് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചതാണെന്ന് ആവര്‍ത്തിച്ച ട്രംപിന്റെ പ്രഭാഷണത്തിനു പിന്നാലെയാണ് പാര്‍ലമെന്റിലേക്ക് കലാപകാരികള്‍ ഇരച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

Exit mobile version